യെമനിലെ ഹൂത്തികളും അമേരിക്കയും തമ്മില്‍ വെടിനിര്‍ത്തല്‍ കരാറിന് ധാരണയായെന്ന് മധ്യസ്ഥരായ ഒമാന്‍ പ്രഖ്യാപിച്ചു. 2023 ഒക്ടോബറില്‍ ഇസ്രായേല്‍-ഗാസ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനുശേഷം ഇറാന്‍ പിന്തുണയുള്ള തീവ്രവാദ സംഘമായ ഹൂത്തികള്‍ ചെങ്കടലിലെ കപ്പലുകള്‍ക്ക് നേരെ ആക്രമണം ആരംഭിച്ചതോടെയാണ് യുഎസുമായി സംഘര്‍ഷം ഉടലെടുത്തിരുന്നത്. ചെങ്കടല്‍ കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ തടയാന്‍ ഹൂത്തികള്‍ക്കെതിരായ ആക്രമണം ഈ വര്‍ഷം യുഎസ് ശക്തമാക്കിയിരുന്നു. 

യെമനിലെ ഹൂത്തികള്‍ക്ക് നേരെ ബോംബാക്രമണം നടത്തുന്നത് യുഎസ് നിര്‍ത്തുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. മിഡില്‍ ഈസ്റ്റിലെ പ്രധാനപ്പെട്ട കപ്പല്‍ പാതകള്‍ തടസ്സപ്പെടുത്തുന്നത് നിര്‍ത്താന്‍ ഹൂത്തികള്‍ സമ്മതിച്ചെന്നും ട്രംപ് പറഞ്ഞു. കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുമായി നടന്ന ഓവല്‍ ഓഫീസ് കൂടിക്കാഴ്ചയില്‍, ഹൂത്തികള്‍ ഇനി യുദ്ധം ചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞതായി ട്രംപ് പ്രഖ്യാപിച്ചു. 

‘ദയവായി ഞങ്ങളുടെ മേല്‍ ഇനി ബോംബാക്രമണം നടത്തരുതെന്നും ഞങ്ങള്‍ നിങ്ങളുടെ കപ്പലുകളെ ആക്രമിക്കില്ലെന്നും അവര്‍ പറഞ്ഞു. അവരുടെ വാക്ക് ഞാന്‍ അംഗീകരിക്കും, ഹൂത്തികള്‍ക്ക് നേരെയുള്ള ബോംബാക്രമണം ഞങ്ങള്‍ ഉടന്‍ തന്നെ നിര്‍ത്തും.’ ട്രംപ് വ്യക്തമാക്കി.