വംശാവലി അടിസ്ഥാനമാക്കിയുള്ള പൗരത്വ നിയമം പരിഷ്‌കരിക്കാനൊരുങ്ങി കാനഡ. പുതിയതായി അവതരിപ്പിക്കുന്ന ബില്‍ സി-3 ആണ് പൗരത്വവുമായി ബന്ധപ്പെട്ടുള്ള ദീര്‍ഘകാല പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നത്. വിദേശത്ത് ജനിച്ചതോ ദത്തെടുക്കപ്പെട്ടതോ ആയ കുട്ടികളുള്ള കുടുംബങ്ങള്‍, മുന്‍ നിയമങ്ങളാല്‍ ഒഴിവാക്കപ്പെട്ട ആളുകള്‍ എന്നിവര്‍ക്ക് പൗരത്വം നല്‍കുന്നതാണ് പുതിയ ബില്‍. കനേഡിയന്‍ ഇമിഗ്രേഷന്‍ മന്ത്രി ലെന മെറ്റ്ലെജ് ഡയബാണ് ഇക്കാര്യം സംബന്ധിച്ച വിവരം പുറത്തുവിട്ടത്.

പഴയ നിയന്ത്രണങ്ങള്‍ കാരണം പൗരത്വം ലഭിക്കാതെ പോയവര്‍ക്ക് ബില്‍ സി-3 പ്രകാരം പൗരത്വം ലഭിക്കും. പുതിയ വ്യവസ്ഥ പ്രകാരം, വിദേശത്ത് ജനിച്ച ഒരു കനേഡിയന്‍ രക്ഷിതാവിന് കുട്ടിയുടെ ജനനത്തിനോ ദത്തെടുക്കലിനോ മുമ്പ് കുറഞ്ഞത് 1,095 ദിവസമെങ്കിലും കാനഡയില്‍ ചെലവഴിച്ചിട്ടുണ്ടെങ്കില്‍ അവരുടെ കുട്ടിക്കും കനേഡിയന്‍ പൗരത്വം ലഭിക്കും. 

2009-ല്‍ അവതരിപ്പിച്ച ബില്‍ പ്രകാരം, കാനഡയ്ക്കു പുറത്ത് ജനിച്ചതോ ദത്തെടുക്കപ്പെട്ടതോ ആയ കുട്ടികള്‍ക്ക് പൗരത്വം ലഭിക്കണമെങ്കില്‍, മാതാപിതാക്കളില്‍ ഒരാളെങ്കിലും കാനഡയില്‍ ജനിച്ചവരാകണമായിരുന്നു. എന്നാല്‍ മാത്രമേ വംശാവലി അനുസരിച്ച് പൗരത്വം ലഭിക്കുമായിരുന്നുള്ളൂ. അതായത് 2009 ലെ നിയമം അനുസരിച്ച്, കനേഡിയന്‍ മാതാപിതാക്കള്‍ വിദേശത്ത് ജനിച്ചവരാണെങ്കില്‍, അവരുടെ വിദേശത്ത് ജനിക്കുന്ന കുട്ടികള്‍ക്ക് സ്വയമേവ കനേഡിയന്‍ പൗരന്മാരാകാന്‍ കഴിയില്ല എന്നതായിരുന്നു വ്യവസ്ഥ. യു.എസ്, യുകെ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലെ പൗരത്വ രീതികളുമായി സാമ്യമുള്ളതാണ് പുതിയ കനേഡിയന്‍ ബില്‍.

2023 ഡിസംബറില്‍, ഒന്റാറിയോ സുപ്പീരിയര്‍ കോടതി ഈ വ്യവസ്ഥ ഭരണഘടനാ വിരുദ്ധമാണെന്ന് വിധിച്ചു. തുടര്‍ന്ന് ഫെഡറല്‍ സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കുകയും വിധിക്കെതിരെ അപ്പീല്‍ നല്‍കേണ്ടതില്ലെന്ന് തീരുമാനിക്കുകയുമായിരുന്നു.