കാനഡയുടെ വിദേശ വ്യാപാര മേഖലയിൽ ശുഭവാർത്ത. കഴിഞ്ഞ ആറ് മാസത്തിനിടയിലെ ആദ്യത്തെ വ്യാപാര മിച്ചം (Trade Surplus) കാനഡ സ്വന്തമാക്കി. മാർച്ചിൽ രേഖപ്പെടുത്തിയ 1.8 ബില്യൺ ഡോളറിന്റെ ഈ മുന്നേറ്റത്തിന് പ്രധാനമായും കരുത്തേകിയത് ക്രൂഡ് ഓയിൽ, സ്വർണം എന്നിവയുടെ റെക്കോർഡ് കയറ്റുമതിയാണ്.
ഫെബ്രുവരിയിൽ രാജ്യം നേരിട്ട 5.1 ബില്യൺ ഡോളറിന്റെ റെക്കോർഡ് വ്യാപാരക്കമ്മിയെ മറികടന്നാണ് ഈ നേട്ടം. സ്റ്റാറ്റിസ്റ്റിക്സ് കാനഡ പുറത്തുവിട്ട കണക്കുകൾ പ്രകാരം മാർച്ചിൽ കയറ്റുമതി 8.5 ശതമാനം വർദ്ധിച്ച് 72.8 ബില്യൺ ഡോളറിലെത്തി. ഇതിൽ സ്വർണ്ണം ഉൾപ്പെടെയുള്ള ലോഹങ്ങളുടെ കയറ്റുമതിയിൽ 24 ശതമാനത്തിന്റെ വൻ വർദ്ധനവാണുണ്ടായത്.
ഇറാനിലെ യുദ്ധസാഹചര്യത്തെത്തുടർന്ന് ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നതും കാനഡയുടെ എണ്ണ കയറ്റുമതി മൂല്യം 17.1 ബില്യൺ ഡോളറായി ഉയരാൻ കാരണമായി. ബ്രിട്ടനിലേക്കുള്ള സ്വർണ്ണ കയറ്റുമതി വർദ്ധിച്ചതും മോട്ടോർ വാഹനങ്ങളുടെ ഉത്പാദനം കൂടിയതും രാജ്യത്തിന് ഗുണകരമായി.
അതേസമയം, ഇറക്കുമതിയിൽ 1.6 ശതമാനത്തിന്റെ കുറവുണ്ടായി. ഉപഭോക്തൃ ഉൽപ്പന്നങ്ങൾ, വിമാനങ്ങൾ എന്നിവയുടെ വരവ് കുറഞ്ഞതാണ് മൊത്തം ഇറക്കുമതി താഴാൻ കാരണം. അമേരിക്കയുമായുള്ള കാനഡയുടെ വ്യാപാര മിച്ചം 7.1 ബില്യൺ ഡോളറായി വർദ്ധിച്ചു. ഇത് കഴിഞ്ഞ ആറ് മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണ്. ചൈനയുമായുള്ള വ്യാപാര കരാറും അമേരിക്കയെ മാത്രം ആശ്രയിക്കുന്നത് കുറയ്ക്കാനുള്ള പ്രധാനമന്ത്രി മാർക്ക് കാർണിയുടെ നയങ്ങളും ഈ മാറ്റത്തിന് പിന്നിലുണ്ട്.



