വെനിസ്വേലയിലെ യുഎസ് സൈനിക നീക്കത്തെ തുടര്‍ന്ന്, കാനഡയുടെ നിയന്ത്രണം ഏറ്റെടുക്കാന്‍ അമേരിക്ക നേരിട്ടുള്ള നടപടിയ്ക്ക് ശ്രമിച്ചേക്കാമെന്ന് പുതിയ സര്‍വ്വേ. അഞ്ചില്‍ ഒരു അമേരിക്കക്കാരും ഇതേ കാര്യം ചിന്തിക്കുന്നുവെന്നാണ് സര്‍വ്വേ വ്യക്തമാക്കുന്നത്. ജനുവരി 9 നും ജനുവരി 11 നും ഇടയില്‍ 1,540 കനേഡിയന്‍മാരില്‍ ഓണ്‍ലൈനായി നടത്തിയ സര്‍വേ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ഗ്രീന്‍ലാന്‍ഡ്, ക്യൂബ, കൊളംബിയ, പനാമ, ഇറാന്‍, കാനഡ എന്നിവയുള്‍പ്പെടെ ഭാവിയില്‍ മറ്റ് രാജ്യങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കാന്‍ യുഎസ് ശ്രമിക്കുമെന്ന് നിരവധി കനേഡിയന്‍മാര്‍ വിശ്വസിക്കുന്നതായി സര്‍വ്വേ സൂചിപ്പിക്കുന്നു. ഭാവിയില്‍ വിവിധ രാജ്യങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കാന്‍ യുഎസ് നേരിട്ടുള്ള ശ്രമം നടത്താന്‍ സാധ്യതയുള്ളവ റേറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടപ്പോള്‍, പ്രതികരിച്ചവരില്‍ 31 ശതമാനം പേരും കാനഡ ഏറ്റെടുക്കാന്‍ അമേരിക്ക നേരിട്ടുള്ള നടപടിയെടുക്കാന്‍ ശ്രമിക്കുമെന്ന് വ്യക്തമാക്കുകയായിരുന്നു.

ഗ്രീന്‍ലാന്‍ഡില്‍ അത്തരമൊരു നടപടിക്ക് സാധ്യതയുണ്ടെന്ന് 55 ശതമാനം പേര്‍ പറഞ്ഞു. ക്യൂബയില്‍ യുഎസ് ഇടപെടാന്‍ സാധ്യതയുണ്ടെന്ന് 51 ശതമാനം പേരും കൊളംബിയയ്ക്ക് പിന്നാലെ പോകുമെന്ന് 47 ശതമാനം പേര്‍ പറഞ്ഞു, പനാമയെ പരാമര്‍ശിച്ചത് 47 ശതമാനം പേരാണ്, ഇറാനില്‍ അമേരിക്കന്‍ ഇടപെടല്‍ പ്രവചിച്ചത് 36 ശതമാനം പേരുമാണ്. 1,011 അമേരിക്കക്കാരെ ഉള്‍പ്പെടുത്തി നടത്തിയ സര്‍വേയില്‍, ഭാവിയില്‍ കാനഡയുടെ നിയന്ത്രണം ഏറ്റെടുക്കാന്‍ യുഎസ് സര്‍ക്കാര്‍ നേരിട്ട് നടപടിയെടുക്കാന്‍ ശ്രമിച്ചേക്കാമെന്ന് 20 ശതമാനം അമേരിക്കക്കാരും കരുതുന്നു.

സര്‍വേയില്‍ പങ്കെടുത്ത പകുതിയിലധികം കനേഡിയന്‍മാരും വെനിസ്വേലയിലെ അമേരിക്കന്‍ ഇടപെടല്‍ രാജ്യത്തിന്റെ പരമാധികാരത്തെ ലംഘിക്കുന്നതാണെന്നും മോശം മാതൃക സൃഷ്ടിക്കുന്നതാണെന്നും വ്യുന്നക്തമാക്കുന്നു. ചില പ്രസ്താവനകളോട് യോജിക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, 53 ശതമാനം കനേഡിയക്കാര്‍ പറഞ്ഞത്, യുഎസ് ഇടപെടല്‍ ഒരു മോശം കാര്യമായിരുന്നു എന്നാണ്. കാരണം അത് ഒരു രാജ്യത്തിന്റെ പരമാധികാരത്തിന്റെ ഗുരുതരമായ ലംഘനമാണെന്നും മറ്റ് രാജ്യങ്ങള്‍ക്ക് ഇത് ചെയ്യാന്‍ ഒരു മാതൃക സൃഷ്ടിക്കുന്നുവെന്നും അന്താരാഷ്ട്ര നടപടിക്രമങ്ങള്‍ ഭീഷണിയിലാണെന്നുമായിരുന്നു.

അതേസമയം വെനിസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോ അഴിമതിക്കാരനായ ഒരു സ്വേച്ഛാധിപതിയായിരുന്നുവെന്നും അദ്ദേഹത്തിന്റെ സര്‍ക്കാര്‍ സാധാരണ വെനിസ്വേലക്കാരെ ദ്രോഹിച്ചുകൊണ്ടിരുന്നതിനാല്‍ യുഎസ് നടപടി നല്ല കാര്യമായിരുന്നു എന്നും 23 ശതമാനം കനേഡിയക്കാര്‍ പറഞ്ഞതായി സര്‍വേ റിപ്പോര്‍ട്ട് ചെയ്യുന്നു.