തിരുവനന്തപുരം: പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന ഏഴു വയസുകാരി മരിച്ച സംഭവം കേരളത്തിൽ തെരുവുനായ ആക്രമണങ്ങളെ കുറിച്ചുള്ള ചർച്ച വീണ്ടും ഉയർത്തിയിരിക്കുകയാണ്. ഒരു മാസത്തിനിടയിൽ ഇത് മൂന്നാമത്തെ കുട്ടിയാണ് മരിക്കുന്നത്. പേവിഷ ബാധയ്ക്കെതിരെ ജനരോഷം ഉയരുന്നുണ്ടെങ്കിലും പരിഹാര നിർദ്ദേശങ്ങൾ വരുന്നില്ലായെന്നത് ശ്രദ്ധേയമാണ്. പേവിഷബാധയെ ചെറുക്കാൻ നമുക്കു മുമ്പിൽ നിരവധി മാർഗ്ഗങ്ങളുണ്ട്. അവയിൽ ഏതാണ് കേരളത്തിന് ഉചിതം?
വെറും 8 ലക്ഷം ജനസംഖ്യയുള്ള രാജ്യമാണ് ഭൂട്ടാൻ. വർഷത്തിൽ 5000 തെരുവുനായ ആക്രമണങ്ങളും, ശരാശരി ഇരുപതോളം പേവിഷബാധ മരണങ്ങളുമാണ് ഭൂട്ടാനിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നത്. ഇപ്പോഴത് തീരെ ഇല്ലാതായിരിക്കുന്നു. 2020ഓടെ തെരുവുനായ്ക്കളെ പൂർണമായും വന്ധ്യംകരിക്കുക എന്ന ലക്ഷ്യം ഭൂട്ടാൻ സാധിച്ചെടുത്തു. ഈ മാതൃക കേരളത്തിന് പിന്തുടരാൻ സാധിക്കുമോ?
കേരളത്തിൽ മൂന്നരക്കോടിയോളം ജനങ്ങളുണ്ട്. 2029 വരെയുള്ള കണക്കുകൾ പരിശോധിച്ചാൽ 2.89 ലക്ഷം തെരുവുനായ്ക്കളാണ് കേരളത്തിലുള്ളത്. ഏറ്റവും കൂടുതലുള്ളത് വീടുകളിൽ വളർത്തുന്ന നായ്ക്കളാണ്. 8.36 ലക്ഷം വരുമിത്.
പേവിഷബാധയ്ക്കെതിരെ കേരളം നടത്തിയ പോരാട്ടത്തിൽ പ്രധാനമായിരുന്നു കുടുംബശ്രീകൾ വഴി നടപ്പിലാക്കിയ വന്ധ്യംകരണ പരിപാടി. 2017 മുതൽ 2021 വരെ 79,000 നായ്ക്കളെ വന്ധ്യംകരണം നടത്തി. എന്നാൽ ചില മൃഗസംഘടനകൾ കേസിന് പോയതോടെ കുടുംബശ്രീക്ക് വന്ധ്യംകരണ പരിപാടിയിൽ നിന്ന് പിൻവാങ്ങേണ്ടി വന്നു. മൃഗസംഘടനകൾക്ക് ലഭിക്കേണ്ട വലിയ ഫണ്ട് കുടുംബശ്രീകൾക്ക് പോകുന്നതാണ് പ്രശ്നമെന്ന ആരോപണമുയർന്നു.
ന്ധ്യംകരണ പരിപാടി നടക്കുന്നതിനേക്കാൾ പലമടങ്ങ് വേഗതയിലാണ് നായ്ക്കളുടെ പ്രജനനം നടക്കുന്നത്. വളരെ ചെറിയ ഭൂട്ടാനിൽ വെറും 61,680 നായ്ക്കൾ മാത്രമാണ് വന്ധ്യംകരിക്കാൻ ഉണ്ടായിരുന്നത്. ഇതിൽ 56,251 എണ്ണമാണ് തെരുവുനായ്ക്കൾ. കേരളത്തിന്റെ സ്ഥിതി ഇതല്ല. ഒരു ഭാഗത്ത് വന്ധ്യംകരണം നടക്കുന്നതിനിടയിൽ അതിവേഗത്തിൽ നായ്ക്കൾ പ്രജനനം നടത്തിവരുന്നു. ഈ പ്രശ്നത്തെ വന്ധ്യംകരണം കൊണ്ട് മാത്രം തടയാൻ കഴിയില്ല എന്നതാണ് യാഥാർത്ഥ്യം.
കേരളത്തിന് യോജിക്കുക വന്ധ്യംകരണവും കള്ളിങ്ങും ചേർന്ന നയമായിരിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഒരു ഭാഗത്ത് വന്ധ്യംകരണം ശക്തമായി നടക്കുമ്പോൾ മറുഭാഗത്ത് (ഉയർന്ന തെരുവുനായ ശല്യമുള്ള പ്രദേശങ്ങളിൽ) കള്ളിങ് കാര്യക്ഷമമായി നടപ്പിലാക്കണം. എന്നാൽ മൃഗസ്നേഹികൾ വളരെ കൂടുതലുള്ള കേരളത്തിൽ ഇതിനെതിരെ കടുത്ത എതിർപ്പ് നിലവിലുണ്ട്. നിലവിൽ ഇതുമായി ബന്ധപ്പെട്ട ഒരു കേസ് സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്.
പേവിഷബാധ ചെറുക്കാനുള്ള പ്രധാന പോംവഴികളിലൊന്ന് വാക്സിനേഷനാണ്. കേരളത്തിലെ വാക്സിനേഷൻ കണക്കുകൾ ഭീതിദമാണ്. തെരുവുനായ്ക്കളിൽ 3 ശതമാനത്തിന് മാത്രമാണ് വാക്സിനേഷൻ നടത്തിയിട്ടുള്ളത്. വളർത്തു നായ്ക്കളിൽ വെറും 6 ശതമാനത്തിനും. വീടുകളിൽ നായ്ക്കളെ വളർത്തുന്നവർ വാക്സിനേഷൻ നടത്തിയെന്ന് ഉറപ്പാക്കുകയാണ് മറ്റൊരു പോംവഴി.
വീട്ടുനായ്ക്കൾ വലിയ തോതിൽ പെറ്റു പെരുകുന്ന സ്ഥിതിയുണ്ട്. ഇങ്ങനെയുണ്ടാകുന്ന നായ്ക്കുട്ടികളെ ആർക്കെങ്കിലും കൊടുത്ത് ഒഴിവാക്കുന്നവരാണ് കൂടുതലും. ഈ നായ്ക്കൾ ഉപേക്ഷിക്കപ്പെടാനും പെറ്റുപെരുകാനും സാധ്യത അധികമാണ്.
കേരളത്തിന്റെ മറ്റൊരു പ്രത്യേകത ജനങ്ങൾ ഭക്ഷണാവശിഷ്ടങ്ങൾ വിവേചനമില്ലാതെ എറിഞ്ഞു കളയുന്നതാണ്. വീടിന്റെ പിന്നാമ്പുറത്തേക്ക് എറിയുന്നതാണ് പൊതുരീതി. തെരുവുനായ്ക്കൾക്ക് എളുപ്പത്തിൽ പ്രജനനം നടത്തി അതിജീവിക്കാൻ ഇത് സഹായകമാകുന്നു. വേസ്റ്റ് മാനേജുമെന്റിനായി സർക്കാർ നടത്തുന്ന ശ്രമങ്ങളോട് നഗര-ഗ്രാമ വ്യത്യാസമില്ലാതെ കടുത്ത എതിർപ്പാണ് നിലവിലുള്ളത്. യഥാർത്ഥത്തിൽ തെരുവു നായ്ക്കളുടെ എണ്ണം ഇത്രയേറെ കൂടാനും, പേവിഷമരണങ്ങൾ വർധിക്കാനും കാരണമാകുന്നത് അവയ്ക്ക് വേസ്റ്റ് എറിഞ്ഞു കൊടുക്കുന്നവരാണെന്ന് പറയേണ്ടി വരും. തെരുവുനായ്ക്കളെ ഇല്ലാതാക്കാൻ വീടിനു പിന്നിലേക്ക് ഭക്ഷണം എറിഞ്ഞു കളയുന്ന ഈ രീതി അവസാനിപ്പിക്കേണ്ടിയിരിക്കുന്നു.
പേവിഷബാധയുടെ കാര്യത്തിൽ യഥാർത്ഥ പ്രശ്നങ്ങളിലേക്കല്ല മാധ്യമങ്ങൾ ശ്രദ്ധ കൊടുക്കുന്നതെന്ന് വിമർശനമുയരുന്നുണ്ട്. വാക്സിൻ കാര്യക്ഷമമല്ല എന്ന പ്രചാരണത്തിലാണ് മാധ്യമങ്ങളുടെ ശ്രദ്ധ മുഴുവനും. ഇക്കാരണത്താൽ യഥാര്ത്ഥ പ്രശ്നത്തിലേക്കും, യഥാർത്ഥ പ്രശ്ന പരിഹാരത്തിലേക്കും ജനശ്രദ്ധ കിട്ടാതെ വരുന്നു.
വീടുകളിൽ വളർത്തുന്ന നായ്ക്കളെ ഉപേക്ഷിക്കുന്നത് കേരളത്തില് പതിവാണ്. സംസ്ഥാനത്ത് കഴിഞ്ഞ കുറെ വർഷങ്ങളിൽ തെരുവുനായ്ക്കളുടെ എണ്ണത്തിൽ വന്ന വർദ്ധനയുടെ കാരണം ഇങ്ങനെ ഉപേക്ഷിക്കപ്പെടുന്ന തെരുവു നായ്ക്കളാണ്. തെരുവു നായ്ക്കളുടെ എണ്ണത്തിന്റെ ഏതാണ്ട് മൂന്നിരട്ടിയാണ് വീട്ടുനായ്ക്കളുടെ എണ്ണം.
തെരുവുനായ്ക്കളുടെ ആക്രമണങ്ങൾ ഏറ്റവും കൂടുതൽ കുഞ്ഞുങ്ങൾക്കെതിരെയാണ് നടക്കുന്നത്. ഏറ്റവും കൂടുതൽ പേവിഷബാധാ മരണങ്ങൾ നടക്കുന്നതും കുട്ടികൾക്കിടയിലാണ്. ജനങ്ങളുടെ അതീവ ജാഗ്രത ആവശ്യമായ വിഷയമാണിത്.



