സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരെ സിഡ്‌നിയില്‍ ആരംഭിച്ച അവസാന ടെസ്റ്റില്‍ സ്ഥിരം ക്യാപ്റ്റന്‍ രോഹിത് ശര്‍മയില്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്. അദ്ദേഹം കളിക്കില്ലെന്ന് ഇന്നലെ മുതല്‍ വാര്‍ത്തകള്‍ പരക്കുന്നുണ്ട്. രോഹിത്തിന് പകരം ജസ്പ്രിത് ബുമ്രയാണ് ഇന്ത്യയെ നയിക്കുന്നത്. രോഹിത്തിന്‍റെ അഭാവത്തില്‍ ഗില്‍ ടീമില്‍ തിരിച്ചെത്തുകയും ചെയ്തു. ഗില്‍ മൂന്നാം നമ്പറില്‍ കളിക്കും. കെ എല്‍ രാഹുല്‍ ഓപ്പണിംഗ് സ്‌പോട്ടിലേക്ക് തിരിച്ചെത്തി. രോഹിത് പുറത്തിരിക്കുമെന്ന് ഏറെക്കുറെ പ്രതീക്ഷിച്ചിരുന്നു. രോഹിത് സിഡ്‌നി ടെസ്റ്റില്‍ കളിക്കുമോ എന്നുള്ള ചോദ്യത്തില്‍ പ്രധാന കോച്ച് ഗൗതം ഗംഭീര്‍ കഴിഞ്ഞ ദിവസം വ്യക്തമായ ഉത്തരം നല്‍കിയിരുന്നില്ല.

ഇപ്പോള്‍ എന്തുകൊണ്ട് രോഹിത് പുറത്തായെന്ന് പറയുകയാണ് ക്യാപ്റ്റന്‍ ജസ്പ്രിത് ബുമ്ര. വിശ്രമമെടുക്കാന്‍ രോഹിത് സ്വയം തീരുമാനിക്കുകയായിരുന്നു എന്ന് ബുമ്ര വ്യക്തമാക്കി. ബുമ്ര ടോസിന് ശേഷം പറഞ്ഞതിങ്ങനെ… ”ഞങ്ങളുടെ ക്യാപ്റ്റന്‍ വിശ്രമമെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. ആ തീരുമാനം തന്നെയാണ് ടീമിന്റെ ഐക്യം.” ബുമ്ര വ്യക്തമാക്കി. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുക്കാനുള്ള കാരണവും ബുമ്ര പറഞ്ഞു. ”ഞങ്ങള്‍ ആദ്യം ബാറ്റ് ചെയ്യും. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മികച്ച ക്രിക്കറ്റ് പുറത്തെടുക്കാന്‍ ഞങ്ങള്‍ക്ക് സാധിക്കുന്നുണ്ട്. മെല്‍ബണിലെ മത്സരവും നല്ലതായിരുന്നു. പിച്ചിലെ പുല്ല് അത്ര പ്രശ്‌നമുണ്ടാക്കുമെന്ന് തോന്നുന്നില്ല.” ബുമ്ര കൂട്ടിചേര്‍ത്തു.