ലണ്ടന്‍: ഇംഗ്ലണ്ടിനെതിരെ ലീഡ്‌സ് ടെസ്റ്റില്‍ അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയിരുന്നു ജസ്പ്രിത് ബുമ്ര. 24.4 ഓവറുകള്‍ എറിഞ്ഞ താരം 83 റണ്‍സ് വിട്ടുകൊടുത്താണ് അഞ്ച് വിക്കറ്റിന് വീഴ്ത്തിയത്. ബുമ്രയുടെ പ്രകടനത്തിന്റെ ബലത്തില്‍ ഒന്നാം ഇന്നിംഗ്‌സ് ലീഡ് നേടിയിരുന്നു ഇന്ത്യ. ഇന്ത്യയുടെ 471നെതിരെ ഇംഗ്ലണ്ട് 465ന് എല്ലാവരും പുറത്തായി. ബുമ്രയ്ക്ക് പുറമെ പ്രസിദ്ധ് കൃഷ്ണ മൂന്നും മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റും വീഴ്ത്തി. ഒല്ലി പോപ്പ് (106), ഹാരി ബ്രൂക്ക് (99) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് ഇംഗ്ലണ്ടിന് തുണയായത്.

അഞ്ച് വിക്കറ്റ് പ്രകടനത്തിന് പിന്നാലെ ബുമ്രയെ തേടി ചില നേട്ടങ്ങളുമെത്തി. ഇന്ത്യക്ക് പുറത്ത് ഏറ്റവും കൂടുതല്‍ അഞ്ച് വിക്കറ്റെന്ന നേട്ടം മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കപില്‍ ദേവിനൊപ്പം പങ്കിടുകയാണ് ബുമ്ര. ഇരുവരും 12 തവണ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കി. നേട്ടത്തിലെത്താന്‍ ബുമ്രയ്ക്ക് 34 ടെസ്റ്റുകള്‍ മാത്രമാണ് വേണ്ടി വന്നത്. കപിലിന് 66 ടെസ്റ്റുഖല്‍ വേണ്ടി വന്നു. 63 ടെസ്റ്റില്‍ 9 തവണ അഞ്ച് വിക്കറ്റ് നേട്ടം കൊയ്ത ഇശാന്ത് ശര്‍മ മൂന്നാം സ്ഥാനത്ത്. സഹീര്‍ ഖാന്‍ (8 – 54 ടെസ്റ്റ്), ഇര്‍ഫാന്‍ പത്താന്‍ (7- 15 ടെസ്റ്റ്) എന്നിവരാണ് ബുമ്രയ്ക്ക് പിറകില്‍.

ലീഡ്‌സില്‍ സാക് ക്രൗളി (4), ബെന്‍ ഡക്കറ്റ് (62), ജോ റൂട്ട് (28), ക്രിസ് വോക്‌സ് (38), ജോഷ് ടംഗ് (11) എന്നിവരെയാണ് ബുമ്ര പുറത്താക്കിയത്. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സെന്ന നിലയിലാണ് ഇംഗ്ലണ്ട് ഇന്ന് ബാറ്റിംഗിനെത്തിയത്. എന്നാല്‍ സെഞ്ചുറിക്കാരന്‍ പോപ്പിന്റെ വിക്കറ്റ് തന്നെ ഇംഗ്ലണ്ടിന് ആദ്യം നഷ്ടമായി. വ്യക്തിഗത സ്‌കോറിനോട് ആറ് റണ്‍സ് കൂടി ചേര്‍ത്ത് പോപ്പ് മടങ്ങി. പ്രസിദ്ധിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന് ക്യാച്ച്. 14 ബൗണ്ടറികള്‍ ഉള്‍പ്പെടുന്നതായിരുന്നു പോപ്പിന്റെ ഇന്നിംഗ്‌സ്. വൈകാതെ സ്റ്റോക്‌സും പവലിയനില്‍ തിരിച്ചെത്തി. ഇത്തവണ സിറാജിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച്. ഇതിനിടെ ബ്രൂക്ക് നല്‍കിയ അവസരം റിഷഭ് പന്ത് വിട്ടുകളയുകയും ചെയ്തു. പിന്നാലെ ബ്രൂക്ക് അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി.