കോയമ്പത്തൂര്‍: അമാനുഷിക ശക്തിയുണ്ടെന്ന് അവകാശപ്പെട്ട് കോളജിന്‍റെ നാലാം നിലയിൽനിന്നു താഴേക്കു ചാടിയ വിദ്യാർഥിക്കു ഗുരുതര പരിക്ക്. കോയമ്പത്തൂരിലെ സ്വകാര്യ എൻജിനിയറിങ് കോളേജ് പരിസരത്തുള്ള ഹോസ്റ്റലിലാണ് സംഭവം. ഈറോഡ് ജില്ലയിലെ പെരുന്തുറെയ്ക്ക് മേക്കൂര്‍ സ്വദേശിയായ എ പ്രഭു(19) വിനാണ് പരിക്കേറ്റത്.

മൂന്നാം വര്‍ഷ ബി ടെക്ക് -ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ആന്‍ഡ് ഡേറ്റാ സയന്‍സ് വിദ്യാര്‍ഥിയാണ് പ്രഭു. സൂപ്പര്‍ഹീറോകൾക്ക് സമാനമായി തനിക്കും അമാനുഷിക ശക്തിയുണ്ടെന്നും ഏത് കെട്ടിടത്തില്‍ നിന്നും ചാടാന്‍ കഴിയുമെന്നും പ്രഭു വിശ്വസിച്ചിരുന്നെന്ന് പോലീസ് പറയുന്നു. തനിക്ക് അമാനുഷിക ശക്തിയുണ്ടെന്ന് ഹോസ്റ്റലിൽ ഒപ്പമുള്ളവരോടും പ്രഭു പറയാറുണ്ടായിരുന്നു.

തിങ്കളാഴ്ച വൈകിട്ട് ആറരയോടെ മറ്റു കുട്ടികൾ നോക്കിനിൽക്കെയാണ് കോളജ് ഹോസ്റ്റലിന്‍റെ നാലാം നിലയിൽനിന്നും പ്രഭു താഴേക്കു ചാടിയത്. നാലാം നിലയിൽ നിന്ന് ഓടിവന്ന് പ്രഭു താഴേക്ക് ചാടുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഇയാൾ ചാടുന്നതിന് സമീപത്ത് തന്നെ ഇത് നോക്കി നിൽക്കുന്ന വിദ്യാർഥികളെയും കാണാം.

കെട്ടിടത്തിൽ നിന്ന് എടുത്തുചാടിയ പ്രഭുവിനെ ഉടൻതന്നെ ഒറ്റക്കൽ മണ്ഡപത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർഥിയെ പിന്നീട് അവിനാശി റോഡിലെ ആശുപത്രിയിലേക്കു മാറ്റി. ഇയാളുടെ കാലുകളിലും അരയിലും മുഖത്തുമാണു പരിക്ക്.

പ്രഭു എപ്പോഴും സൂപ്പർമാൻ വീഡിയോകൾ കാണുകയും തനിക്കും ഇതിന് സമാനമായി ശക്തിയുണ്ടെന്ന് മറ്റുള്ളവരോടു പറയുകയും ചെയ്തിരുന്നു. ആരോ തന്‍റെ മേല്‍ ദുര്‍മന്ത്രവാദം പ്രയോഗിച്ചെന്നും താന്‍ അതിന് ഇരയാകുമെന്ന ആശങ്കയുണ്ടെന്നും പ്രഭു പറഞ്ഞിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

വിദ്യാർഥിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും മുഖത്തെ മുറിവുകൾ കാരണം കെട്ടിടത്തിൽ നിന്നും ചാടിയതിനെ കുറിച്ച് മൊഴി നൽകാൻ കഴിഞ്ഞിട്ടില്ലെന്നും ചെട്ടിപ്പാളയം സബ് ഇൻസ്പെക്ടർ കറുപ്പസ്വാമി പാണ്ഡ്യൻ അറിയിച്ചു.