ലണ്ടൻ: ബ്രിട്ടന്റെ വിദേശ രഹസ്യാന്വേഷണ ഏജൻസിയായ സീക്രട്ട് ഇന്റലിൻജൻസ് സർവീസ് അഥവാ എംഐ 6-ന്റെ (മിലിട്ടറി ഇന്റലിജൻസ് സെക്ഷൻ 6) തലപ്പത്തേക്ക് ഇതാദ്യമായി ഒരു വനിത എത്തുന്നു. നിലവിൽ ഏജൻസിയുടെ സാങ്കേതിക വിഭാഗം മേധാവിയും നാൽപ്പത്തിയേഴുകാരിയുമായ ബ്ലെയ്സ് മെട്രെവെലിയാണ് എംഐ 6-ന്റെ തലപ്പത്തേക്ക് എത്തുന്നത്. യു.കെ. പ്രധാനമന്ത്രി കെയ്ർ സ്റ്റാർമറാണ് ഇവരെ നാമനിർദേശം ചെയ്തത്. എംഐ 6-ന്റെ 116 കൊല്ലത്തെ ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു വനിത ഈ സ്ഥാനത്തെത്തുന്നത്.

1999-ലാണ് ബ്ലെയ്സ്, സീക്രട്ട് ഇന്റലിജൻസ് സർവീസിൽ ചേരുന്നത്. തൊഴിൽജീവിതത്തിൽ ഏറിയപങ്കും യൂറോപ്പിലും മധ്യകിഴക്കൻ രാജ്യങ്ങളിലുമാണ് ഇവർ ചെലവഴിച്ചിട്ടുള്ളത്. ക്യു എന്ന കോഡ് നെയിമിലാണ് ബ്ലെയ്സ് അറിയപ്പെടുന്നത്. എംഐ 6-ന് നൂതന സാങ്കേതികവിദ്യകളും സംവിധാനങ്ങളും ലഭ്യമാക്കാനുള്ള വിഭാഗത്തിന്റെ മേധാവിയെയാണ് ക്യു എന്ന് വിശേഷിപ്പിക്കുന്നത്. ഇതിനെ ഉപജീവിച്ചാണ് ജെയിംസ് ബോണ്ട് സിനിമകളിൽ ചാരന്മാർക്കുവേണ്ട അത്യാധുനിക സാങ്കേതിക വിദ്യയും ആയുധങ്ങളും നിർമിക്കുന്ന ക്യൂ ബ്രാഞ്ചിനെ സൃഷ്ടിച്ചിട്ടുള്ളത്. 

അഞ്ചുകൊല്ലത്തെ കാലാവധി പൂർത്തിയാക്കി വിരമിക്കുന്ന റിച്ചാർഡ് മൂറിന്റെ പിൻഗാമിയായാണ് ബ്ലെയ്സ് എത്തുന്നത്. കേംബ്രിഡ്ജ് സർവകലാശാലയിൽനിന്ന് സാമൂഹിക നരവംശ ശാസ്ത്രത്തിൽ ബിരുദധാരിയാണ് ഇവർ. എംഐ 6-ൽ ചേരുന്നതിന് മുൻപ് ബ്ലെയ്സ്, എംഐ 5-ൽ ഡയറക്ടർ തലത്തിലെ ചുമതലകൾ നിർവഹിച്ചിരുന്നു. ബ്രിട്ടന്റെ ആഭ്യന്തര ഭീകരവിരുദ്ധ രഹസ്യാന്വേഷണ-സുരക്ഷാ ഏജൻസിയാണ് എംഐ 5.