യുഎഇയെ ലക്ഷ്യമിട്ട് ഇറാന്‍ നടത്തുന്ന തുടര്‍ച്ചയായ പ്രകോപനങ്ങള്‍ക്കും ഭീകരാക്രമണ നീക്കങ്ങള്‍ക്കും എതിരെ അന്താരാഷ്ട്ര വേദിയില്‍ കടുത്ത നിലപാടുമായി യുഎഇ. ന്യൂഡല്‍ഹിയില്‍ വെച്ച് നടന്ന ബ്രിക്‌സ് വിദേശകാര്യ മന്ത്രിമാരുടെ ഉച്ചകോടിയിലാണ് ഇറാനെതിരെ യുഎഇ പരസ്യമായി രംഗത്ത് വന്നത്.

തങ്ങളുടെ രാജ്യത്തിന്റെ പരമാധികാരത്തെയും ദേശീയ സുരക്ഷയെയും നേരിട്ട് ചോദ്യം ചെയ്യുന്ന ഒരു തരത്തിലുള്ള ഭീഷണികളും വെച്ചുപൊറുപ്പിക്കില്ലെന്ന് യുഎഇ വിദേശകാര്യ സഹമന്ത്രി ഖലീഫ ഷഹീന്‍ അല്‍ മരാര്‍ ഉച്ചകോടിയില്‍ വ്യക്തമാക്കി.

‘മേഖലയിലെ സമാധാനവും സുരക്ഷയും തകര്‍ക്കുന്ന തരത്തിലാണ് ഇറാന്റെ ഭാഗത്തുനിന്നുള്ള നീക്കങ്ങള്‍. ഇതിനെതിരെ നയതന്ത്രപരമായും സൈനികമായും തിരിച്ചടിക്കാന്‍ യുഎഇക്ക് പൂര്‍ണ്ണമായ അവകാശമുണ്ട്.’ – ഖലീഫ ഷഹീന്‍ അല്‍ മരാര്‍ പറഞ്ഞു.

പശ്ചിമേഷ്യന്‍ മേഖലയില്‍ ഇറാന്‍ നടത്തുന്ന ഇടപെടലുകള്‍ അന്താരാഷ്ട്ര സമൂഹത്തിന് മുന്നില്‍ തുറന്നുകാട്ടാനാണ് യുഎഇ ഈ ആഗോള വേദി ഉപയോഗപ്പെടുത്തിയത്. ഭീകരവാദ നീക്കങ്ങള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത സമീപനമായിരിക്കും ഇനി അങ്ങോട്ട് ഉണ്ടാവുകയെന്ന ശക്തമായ മുന്നറിയിപ്പാണ് യുഎഇ ഇറാന് നല്‍കുന്നത്.

നയതന്ത്ര ചര്‍ച്ചകള്‍ക്ക് പ്രാധാന്യം നല്‍കുമ്പോഴും, രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയുണ്ടായാല്‍ സൈനികമായ തിരിച്ചടിക്ക് മടിക്കില്ലെന്ന യുഎഇയുടെ പ്രസ്താവന പശ്ചിമേഷ്യന്‍ ഭൗമരാഷ്ട്രീയത്തില്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നിരിക്കുകയാണ്. വന്‍ശക്തി രാജ്യങ്ങള്‍ പങ്കെടുക്കുന്ന ബ്രിക്‌സ് വേദിയില്‍ വെച്ച് യുഎഇ ഇത്തരമൊരു നിലപാട് സ്വീകരിച്ചത് അന്താരാഷ്ട്ര തലത്തിലും ഏറെ പ്രാധാന്യത്തോടെയാണ് നോക്കിക്കാണുന്നത്.