കൈക്കൂലികേസ് പ്രതിയായ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്ക് ജയിലിന് പുറത്ത് സ്വീകരണം. കെ.ജി ബിജുവിനെ ഡ്രൈവിങ് സ്കൂൾ ഉടമകളും ജീവനക്കാരും ചേര്‍ന്നാണ് ഷാളണിയിച്ച് സ്വീകരിച്ചത്. കോട്ടയം ജില്ലാ ജയിലിൽ റിമാൻഡിലായിരുന്നു ബിജു. സ്വീകരണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.
ചേർത്തലയിൽ നിന്ന് ഒരു മാസം മുമ്പാണ് 2600 രൂപ കൈക്കൂലി വാങ്ങുന്നതിന് ഇടയിൽ കെ ജി ബിജുവിനെ പിടികൂടിയത്. തണ്ണീർമുക്കം സ്വദേശിയായ ഡ്രൈവിംഗ് സ്കൂൾ ഉടമയുടെ ഭർത്താവിന്‍റെ പരാതിയിലാണ് വിജിലൻസ് ഇയാളെ കുടുക്കിയത്. ഏജന്റ് പരാതിക്കാരനിൽ നിന്ന് കൈപ്പറ്റിയ തുക, ബിജുവിന്റെ ചേർത്തലയിലെ വീട്ടിലെത്തി കൈമാറുന്നതിനിടെയാണ് വിജിലൻസ് ഇരുവരെയും കൈയോടെ പിടികൂടിയത്.
ബിജു കഴിഞ്ഞ ആറു വർഷമായി വിജിലൻസിന്റെ കർശന നിരീക്ഷണത്തിലായിരുന്നു. അറസ്റ്റിലായ സമയത്ത് തന്നെ, ബിജുവിനെ ഉദ്യോഗസ്ഥ പകയുടെ പേരിൽ കുടുക്കിയതാണെന്ന് ആരോപിച്ച് ചില ഡ്രൈവിംഗ് സ്കൂൾ ഉടമകൾ രംഗത്തെത്തിയിരുന്നു. റിട്ടയർമെന്റിന് രണ്ടുമാസം ബാക്കി നിൽക്കെയാണ് ഇയാളെ പിടികൂടിയത്. ആലപ്പുഴയിൽ നിന്നടക്കം ബസ്സിലെത്തിയ ആളുകളാണ് പ്രതിയെ സ്വീകരിക്കാനായി ജയിലിന് മുന്നിൽ കാത്തുനിന്നത്.



