ബ്രസീലിലെ ഏറ്റവും വലിയ ക്രിമിനല്‍ സിന്‍ഡിക്കേറ്റുകളെ വിദേശ ഭീകരവാദ സംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള അമേരിക്കയുടെ പുതിയ തീരുമാനം വെള്ളിയാഴ്ച മുതല്‍ നിലവില്‍ വന്നു. ബ്രസീലിലെ പ്രധാന ബിസിനസ്സ് മേഖലകളില്‍ വര്‍ഷങ്ങളായി ഈ ക്രിമിനല്‍ സംഘങ്ങള്‍ക്ക് വലിയ സ്വാധീനമുണ്ട്. അതുകൊണ്ടുതന്നെ പുതിയ യു.എസ് പ്രഖ്യാപനം ബ്രസീലുമായി അന്താരാഷ്ട്ര ബിസിനസ്സ് നടത്തുന്ന കമ്പനികളുടെ റിസ്‌കും ചെലവും വന്‍തോതില്‍ വര്‍ദ്ധിപ്പിക്കും.

ബ്രസീലിന്റെ ശക്തമായ എതിര്‍പ്പ് അവഗണിച്ചുകൊണ്ടാണ് വാഷിംഗ്ടണ്‍ കഴിഞ്ഞ ആഴ്ച ഈ പ്രഖ്യാപനം നടത്തിയത്. ഇതോടെ ഈ ക്രിമിനല്‍ സംഘങ്ങളുമായി നേരിട്ടോ അല്ലാതെയോ ബന്ധപ്പെടുന്ന കമ്പനികള്‍ക്കെതിരെ കടുത്ത യു.എസ് ഉപരോധങ്ങള്‍ക്കും ക്രിമിനല്‍ അന്വേഷണങ്ങള്‍ക്കും വഴിതുറന്നിരിക്കുകയാണ്. അസറ്റ് മരവിപ്പിക്കല്‍, ബാങ്കിംഗ് നിയന്ത്രണങ്ങള്‍, കടുത്ത റഗുലേറ്ററി പരിശോധനകള്‍ എന്നിവ ഇതിന്റെ ഭാഗമായി ഉണ്ടായേക്കാം.

ബ്രസീലിലെ പ്രമുഖ അധോലോക സംഘങ്ങളായ കൊമാന്‍ഡോ വെര്‍മെല്‍ഹോ(സിവി), പ്രിമേറോ കൊമാന്‍ഡോ ദാ കാപ്പിറ്റല്‍ (പിസിസി) എന്നിവ 1970 കളിലും 1990 കളിലുമായി ജയിലുകളില്‍ രൂപംകൊണ്ട തടവുകാരുടെ സംഘങ്ങളായിരുന്നു. എന്നാല്‍ ഇന്ന് തെക്കേ അമേരിക്കയിലെ മയക്കുമരുന്ന് കച്ചവടത്തിന്റെ സിംഹഭാഗവും നിയന്ത്രിക്കുന്നത് ഇവരാണ്. ലഹരിക്കടത്തിലൂടെ നേടുന്ന കോടിക്കണക്കിന് രൂപ വെളുപ്പിക്കുന്നതിനായി ബ്രസീലിന്റെ മുഖ്യധാരാ സമ്പദ്‌വ്യവസ്ഥയിലേക്ക് ഇവര്‍ വന്‍തോതില്‍ പണം ഇറക്കുന്നുണ്ട്.

അടുത്തിടെ നടന്ന അന്വേഷണങ്ങളില്‍ ഇന്ധന വിതരണം, റിയല്‍ എസ്റ്റേറ്റ്, ഫിനാന്‍സ് തുടങ്ങിയ പ്രധാന മേഖലകളില്‍ ഈ സംഘങ്ങള്‍ വന്‍ തോതില്‍ സ്വാധീനം ചെലുത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ലോഗിസ്റ്റിക്‌സ്, ഇന്‍ഫ്രാസ്ട്രക്ചര്‍, ഖനനം, കൃഷി, ചൂതാട്ടം, ഉപഭോക്തൃ ഫ്രാഞ്ചൈസികള്‍ തുടങ്ങി മിക്ക മേഖലകളിലും ഇവരുടെ കള്ളപ്പണം വെളുപ്പിക്കല്‍ പദ്ധതികള്‍ വ്യാപിച്ചുകിടക്കുന്നുണ്ട്. കഴിഞ്ഞ ഓഗസ്റ്റില്‍ നടന്ന പൊലീസ് റെയ്ഡില്‍ 2020 മുതല്‍ 2024 വരെയുള്ള കാലയളവില്‍ പിസിസിയുടെ നിയന്ത്രണത്തിലുള്ള പെട്രോള്‍ പമ്പുകളിലൂടെയും ഇന്ധന വിതരണ ശൃംഖലകളിലൂടെയും ഏകദേശം 5,200 കോടി റിയാല്‍ (10.3 ബില്യണ്‍ ഡോളര്‍) കടത്തിയതായി കണ്ടെത്തിയിരുന്നു.

കഴിഞ്ഞ ആഴ്ച നടന്ന അന്വേഷണത്തിന്റെ അടുത്ത ഘട്ടത്തില്‍, സാവോ പോളോയിലെ പ്രമുഖ സാമ്പത്തിക കേന്ദ്രമായ അവെനിഡ ഫാരിയ ലിമ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പുകളിലൂടെയും ഇന്‍വെസ്റ്റ്മെന്റ് ഫണ്ടുകളിലൂടെയും നാല് വര്‍ഷത്തിനിടെ 5 ബില്യണ്‍ ഡോളറിന്റെ കള്ളപ്പണം വെളുപ്പിച്ചതായി കണ്ടെത്തി. കടുത്ത നിയന്ത്രണങ്ങളില്ലാത്തതും എളുപ്പത്തില്‍ ബിസിനസ് തുടങ്ങാമെന്നതുമാണ് ഫിന്‍ടെക് കമ്പനികളെ ലക്ഷ്യമിടാന്‍ ഗുണ്ടാ സംഘങ്ങളെ പ്രേരിപ്പിക്കുന്നത്. എന്നാല്‍ വലിയ ബാങ്കുകള്‍ക്ക് കര്‍ശനമായ ഭരണ നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ അവ ഈ പ്രതിസന്ധിയില്‍ നിന്ന് ഒരു പരിധി വരെ രക്ഷപ്പെട്ടേക്കാം.

പുതിയ യു.എസ് നയം അന്താരാഷ്ട്ര പങ്കാളികളില്‍ നിന്നുള്ള പരിശോധനകള്‍ കര്‍ശനമാക്കാന്‍ കാരണമാകുമെന്ന് നിയമവിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ബ്രസീലിയന്‍ സാമ്പത്തിക മേഖല ഇതിനകം തന്നെ കൈകാര്യം ചെയ്തിരുന്ന റിസ്‌കുകള്‍ ഇനി ആഗോളതലത്തില്‍ നിരീക്ഷിക്കപ്പെടും. ബിസിനസ്സ് പങ്കാളികളുടെ പശ്ചാത്തലം പരിശോധിക്കുന്നതിനുള്ള ചെലവുകളും സമയവും ഇനി വന്‍തോതില്‍ വര്‍ദ്ധിക്കും.

കഴിഞ്ഞ വര്‍ഷം മെക്‌സിക്കോയിലെ മയക്കുമരുന്ന് മാഫിയകള്‍ക്കെതിരെ യു.എസ് സമാനമായ ഭീകരവാദ പ്രഖ്യാപനം നടത്തിയപ്പോള്‍, കാര്‍ട്ടലുകളുമായി ബന്ധമുണ്ടായിരുന്ന രണ്ട് ചെറിയ വാണിജ്യ ബാങ്കുകളും ഒരു ബ്രോക്കറേജും വാഷിംഗ്ടണ്‍ അടച്ചുപൂട്ടിയിരുന്നു. എന്നാല്‍ അവ വിപണിയെ വലിയ രീതിയില്‍ ബാധിച്ചിരുന്നില്ല. ബ്രസീലിലും സമാനമായ രീതിയില്‍ വിപണി തകര്‍ച്ച ഒഴിവാക്കാന്‍ കര്‍ശനമായ റഗുലേറ്ററി നടപടികള്‍ ആവശ്യമായി വരും.