റിയോ ഡി ജനൈറോ:ബ്രിക്സ് രാജ്യങ്ങൾക്ക് മേൽ അധിക തീരുവ ചുമത്തുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണി തള്ളി ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡാ സിൽവ. ലോകം മാറിയിരിക്കുന്നു. നമുക്ക് ഇനി ചക്രവർത്തിമാരെ ആവശ്യമില്ലന്നാണ് ട്രംപിന്റെ ഭീഷണിയോട് അദ്ദേഹം പ്രതികരിച്ചത്.
റിയോ ഡി ജനൈറോയിൽ നടന്ന ബ്രിക്സ് ഉച്ചകോടിയുടെ അവസാന ദിവസമായ തിങ്കളാഴ്ച മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് സിൽവ ഇക്കാര്യം വ്യക്തമാക്കിയത്. ആഗോള സമ്പദ് വ്യവസ്ഥയെ നിയന്ത്രിക്കാൻ പുതിയ വഴികൾ നോക്കുന്ന ഒരു കൂട്ടം രാജ്യങ്ങളുടെ സംഘടന ആയാണ് ലുല ഡാ സിൽവ ബ്രിക്സിനെ വിശേഷിപ്പിച്ചത്. ‘ ഇത് കൊണ്ടാണ് ബ്രിക്സ് ആളുകളെ അസ്വസ്ഥരാക്കുന്നത്.’ അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ വർഷം തുടക്കം മുതൽ ആരംഭിച്ച പുതിയ വ്യാപാര യുദ്ധത്തിന്റെ ഭാഗമായിട്ടാണ് 14 രാജ്യങ്ങൾക്ക് ഉയർന്ന തീരുവ ഈടാക്കാൻ ട്രംപ് തീരുമാനിച്ചത്. പുതുക്കിയ തീരുവ പ്രകാരം ദക്ഷിണ കൊറിയ, ജപ്പാൻ എന്നീരാജ്യങ്ങൾക്ക് 25%, മ്യാൻമർ, ലാവോസ് എന്നീരാജ്യങ്ങൾക്ക് 40%, ദക്ഷിണ ആഫ്രിക്ക, ബൊസാനിയ, ഹെർസ്ഗോവിനി എന്നീരാജ്യങ്ങൾക്ക് 30%, കസാക്കിസ്താൻ, മലേഷ്യ, ട്യൂണിഷ്യ എന്നീരാജ്യങ്ങൾക്ക് 32%, ബംഗ്ലാദേശ്, സെർബിയ എന്നീരാജ്യങ്ങൾക്ക് 35%, കംബോഡിയ, തായ്ലാന്റ് എന്നീരാജ്യങ്ങൾക്ക് 36% എന്നിങ്ങനെ തീരുവ ബാധകമാവും. ട്രൂത്ത് സോഷ്യലിൽ പങ്ക് വെച്ച കത്തിലാണ് പുതുക്കിയ തീരുവകൾ ട്രംപ് അറിയിച്ചത്.
എന്നാൽ എല്ലാ രാജ്യങ്ങൾക്കും ചുമത്താൻ തീരുമാനിച്ച 10% അടിസ്ഥാന നികുതി നടപ്പിലാക്കാൻ യുഎസ് ഔദ്യോഗികമായി തീരുമാനിച്ചിട്ടില്ല എന്ന് വാർത്താ ഏജൻസി റോയിറ്റേഴ്സ് പറഞ്ഞു. എന്നാൽ ഏതെങ്കിലും രാജ്യം അമേരിക്കൻ വിരുദ്ധ നിലപാട് എടുക്കുകയാണെങ്കിൽ നടപടി സ്വീകരിക്കും. ആഗോള വ്യാപാരത്തിൽ അമേരിക്കൻ ഡോളറിന്റെ ആധിപത്യത്തിന് ആരെങ്കിലും വെല്ലുവിളിച്ചാൽ 100% നികുതി ഈടാക്കും എന്ന് ബ്രിക്സ് രാജ്യങ്ങളോട് ട്രംപ് ഈ വർഷം ആദ്യം അറിയിച്ചിരുന്നു.
ലോകരാജ്യങ്ങൾക്ക് ഡോളറിനെ ആശ്രയിക്കാതെ വ്യാപാരം നടത്താനുള്ള വഴികൾ കണ്ടെത്തണം എന്ന് ലൂല ഡി സിൽവ മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ ഈ കാര്യം നടപ്പാക്കുന്നതിൽ വളരെ ശ്രദ്ധിക്കണം. നമ്മുടെ കേന്ദ്ര ബാങ്കുകൾ മറ്റുള്ള രാജ്യങ്ങളുടെ കേന്ദ്ര ബാങ്കുകളുമായി ഇത് ചർച്ച ചെയ്യണം. ഏകീകരിപ്പിക്കുന്നത് വരെ ഇത് പതുക്കെ നടന്നു കൊണ്ടിരിക്കും, അദ്ദേഹം പറഞ്ഞു.