കൊച്ചി: സുരക്ഷാപരിശോധനയ്ക്കിടെ ‘ഭയപ്പെടുത്തുന്ന പ്രസ്താവന’ നടത്തിയതിന് കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരനെ അറസ്റ്റ് ചെയ്തു. കൊച്ചിയിൽനിന്ന് മുംബൈയിലേക്ക് എയർ ഇന്ത്യ വിമാനത്തിന് ടിക്കറ്റെടുത്ത മനോജ് കുമാർ (42) എന്നയാളാണ് അറസ്റ്റിലായത്. ഇന്ന് രാവിലെയായിരുന്നു സംഭവം.
കൊച്ചിയിൽ നിന്നും മുംബൈയിലേക്ക് പോകാനിരുന്ന എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാരനായിരുന്നു മനോജ്. പ്രീ എമ്പാർക്കേഷൻ സെക്യൂരിറ്റി ചെക്കിങ്ങിന്റെ സമയത്ത് സുരക്ഷാ ഉദ്യോഗസ്ഥനോട് ‘എന്റെ ബാഗിലെന്താ ബോംബുണ്ടോ ?’ എന്നാണ് ഇയാൾ ചോദിച്ചത്. തുടർന്നാണ് ഇയാളെ അറസ്റ്റ് ചെയ്യുന്നത്. ആവശ്യമായ പരിശോധനകൾ പൂർത്തിയാക്കിയ ശേഷം, ഭീഷണിയില്ലെന്ന് തെളിഞ്ഞതിനാൽ കൂടുതൽ അന്വേഷണത്തിനായി മനോജ് കുമാറിനെ ലോക്കൽ പോലീസിന് കൈമാറി. കസ്റ്റിഡിയിലെടുത്തപ്പോഴാണ് താൻ തമാശ പറഞ്ഞതാണെന്ന് ഇയാൾ മൊഴി നൽകിയത്. മറ്റ് സുരക്ഷാ പരിശോധനകൾക്ക് ശേഷം കൃത്യസമയത്ത് തന്നെ വിമാനം കൊച്ചിയിൽ നിന്നും യാത്ര തിരിച്ചു.
കഴിഞ്ഞ ദിവസവും സമാനമായ സംഭവം കൊച്ചി വിമാനത്താവളത്തിൽ നടന്നിരുന്നു. ലഗേജിൽ ബോംബുണ്ടെന്ന യാത്രക്കാരന്റെ തമാശ കാരണം നെമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് വിമാനം പുറപ്പെട്ടത് രണ്ട് മണിക്കൂർ വൈകിയാണ്. ആഫ്രിക്കയിൽ ബിസിനസുകാരനായ തിരുവനന്തപുരം സ്വദേശി പ്രശാന്താണ് സുരക്ഷാ പരിശോധനയിൽ അസ്വസ്ഥനായതിനെ തുടർന്ന് ഉദ്യോഗസ്ഥരുടെ ചോദ്യത്തിന് മറുപടിയായി ബാഗിൽ ബോംബാണെന്ന് പറഞ്ഞത്. മറ്റു പരിശോധനകൾ പൂർത്തിയാക്കിയ ശേഷം വിമാനത്തിലേക്ക് കയറുന്ന സമയത്ത് നടത്തുന്ന സെക്കൻഡറി ലാഡർ പോയിന്റ് സെക്യൂരിറ്റി (SLPC) പരിശോധനാ സമയത്തായിരുന്നു പ്രശാന്തിന്റെ ബോംബ് പരാമർശം. ഭാര്യക്കും മകനുമൊപ്പമാണ് പ്രശാന്ത് യാത്രയ്ക്കായി എത്തിയിരുന്നത്.പ്രശാന്ത് അറസ്റ്റിലായതോടെ ഭാര്യയും മകനും യാത്ര വേണ്ടെന്നുവെച്ചു. നടപടികൾ പൂർത്തിയാക്കിയ ശേഷം നെടുമ്പാശ്ശേരി പോലീസ് പ്രശാന്തിനെ പിന്നീട് ജാമ്യത്തിൽ വിടുകയായിരുന്നു.
സ്വാതന്ത്ര്യദിനം മുൻനിർത്തി വിമാനത്താവളത്തിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ആദ്യഘട്ട സുരക്ഷാ പരിശോധനകൾക്കുശേഷം വിമാനത്തിൽ കയറും മുൻപുള്ള സെക്കൻഡറി ലാഡർ പോയിന്റ് പരിശോധനയുമുണ്ട്. വിമാനക്കമ്പനി ജീവനക്കാരാണ് ഇവിടെ പരിശോധന നടത്തുന്നത്.
കർശനമായ സുരക്ഷാ നടപടികൾക്ക് ശേഷം യാതൊരു അപകട സാധ്യതകളുമില്ലെന്ന് ഉറപ്പാക്കിയതിന് ശേഷമാണ് ഒരോ വിമാനങ്ങളും പറന്നുയരുന്നത്. ഇതിനിടയിൽ യാത്രക്കാരുടെ ഉത്തരവാദിത്വമില്ലാത്ത പെരുമാറ്റങ്ങൾ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കും. വലിയ ശിക്ഷകളാണ് ഇത്തരക്കാരെ കാത്തിരിക്കുന്നത്.
തമാശയായിട്ടാണെങ്കിൽ പോലും ബോംബ് എന്ന വാക്ക് വിമാനത്താവളങ്ങളിൽ പറയാൻ പാടില്ലെന്ന് അധികൃതർ പറയുന്നു. ഏവിയേഷൻ ഉദ്യോഗസ്ഥർ യാത്രക്കാരുടെ ഭാഗത്ത് നിന്ന് റാഞ്ചൽ, ബോംബ് പോലുള്ള വാക്കുകൾ കേട്ടാൽ അത് റിപ്പോർട്ട് ചെയ്യുകയും തുടർനടപടികൾ സ്വീകരിക്കുകയും ചെയ്യും. അഞ്ച് വർഷം തടവ് മുതൽ ആജീവനാന്ത കാലം വിമാനയാത്രാ വിലക്ക് വരെ ലഭിക്കുന്ന കുറ്റകൃത്യമാണ് ഇത്.