ആന്ധ്രാപ്രദേശിലെ കാക്കിനാഡ ജില്ലയിലെ പടക്ക നിർമ്മാണ ശാലയിലുണ്ടായ സ്ഫോടനത്തിൽ 18 പേർ മരിച്ചു.ശനിയാഴ്ച വെറ്റ്ലപാലം ഗ്രാമത്തിന് സമീപമുള്ള ‘സൂര്യ ശ്രീ ഫയർ വർക്സ്’ ലാണ് സ്ഫോടനമുണ്ടായത്. സംഭവത്തിൽ എട്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ സമീപമുള്ള ആശുപത്രിയിലേക്ക് മാറ്റി.
ഉച്ചയ്ക്ക് രണ്ടി മണിയോടെയാണ് അപകടം നടന്നത്. സ്ഫോടനത്തെത്തുടർന്ന് കറുത്ത പുകപടലങ്ങൾ പ്രദേശം മുഴുവൻ വ്യാപിച്ചു. സ്ഫോടനത്തിന്റെ ആഘാതത്തിൽ സമീപത്തെ സ്കൂൾ കെട്ടിടത്തിൽ വിള്ളലുകൾ രൂപപ്പെട്ടു. അഞ്ച് കിലോമീറ്റർ ചുറ്റളവിൽ സ്ഫോടന ശബ്ദം കേട്ടതായി നാട്ടുകാർ അറിയിച്ചു. അഡപ്പ നാനി കുടുംബാംഗങ്ങളാണ് നിർമ്മാണശാല നടത്തിയിരുന്നതെന്നാണ് പ്രാഥമികവിവരം. കൂടുതൽ പടക്കങ്ങൾ നിർമ്മിച്ചതാകാം സ്ഫോടനത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു.
സംഭവത്തിൽ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഉദ്യോഗസ്ഥരെ ബന്ധപ്പെട്ട് സ്ഥിതിഗതികൾ വിലയിരുത്തി. രക്ഷാപ്രവർത്തനങ്ങൾ ഊർജിതമാക്കാൻ നിർദ്ദേശം നൽകുകയും സംഭവസ്ഥലം സന്ദർശിക്കാൻ ആഭ്യന്തര മന്ത്രി അനിതയോട് ആവശ്യപ്പെടുകയും ചെയ്തു.



