അങ്കമാലി: ഇരു മുന്നണികളും മാറിമാറി ഭരിച്ച് മനോഹരമായ കേരളത്തെ നശിപ്പിച്ചിരിക്കുകയാണെന്ന് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ. വര്‍ഷങ്ങളായി കേരളത്തിന്‍റെ വികസനത്തെ തടസപ്പെടുത്തുകയാണ് ഈ രണ്ട് മുന്നണികളും ചെയ്തിട്ടുള്ളത്. നമ്മുടെ യുവാക്കള്‍ വിചാരിച്ചാല്‍ കേരളത്തെ വികസനത്തിലേക്ക് നയിക്കാന്‍ കഴിയുമായിരുന്നു. അവരുടെ പ്രവര്‍ത്തനം വികസനത്തിനായി ഉപയോഗിക്കാന്‍ ഈ രണ്ട് മുന്നണികള്‍ക്കും ആയിട്ടില്ല. അഴിമതിയില്‍ മുങ്ങിയ ഭരണമാണ് രണ്ട് മുന്നണികളും നടത്തിയിരുന്നത്. പ്രീണനമായിരുന്നു രണ്ട് മുന്നണികളുടേയും രാഷട്രീയമെന്നും അദ്ദേഹം പറഞ്ഞു.

രണ്ട് മുന്നണികളുടെയും അഴിമതിയും പ്രീണനവും തുറന്ന് കാണിച്ച് ജനങ്ങളെ സമീപിച്ചാൽ അവര്‍ ഇരുകയ്യും നീട്ടി ബിജെപിയെ സ്വീകരിക്കുമെന്നത് ഉറപ്പാണ്, നിതിൻ നബിൻ പറഞ്ഞു. എറണാകുളം, ആലപ്പുഴ ജില്ലകളിലെ ബൂത്ത്‌ പ്രസിഡന്‍റുമാരുടെ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ദേശീയ അധ്യക്ഷൻ. യുഡിഎഫും എല്‍ഡിഎഫും സനാധന ധര്‍മ്മവിരോധികളായി മാറിയിരിക്കുകയാണ്. ജമാ അത്തെ ഇസ്ലാമിയുമായും മുസ്ലീം ലീഗുമായും ചേര്‍ന്നാണ് യുഡിഎഫ് പ്രവര്‍ത്തിക്കുന്നത്. രാമായണം വായിക്കുന്നതിന് പോലും തടസം നില്‍ക്കുന്ന സമീപനം യുഡിഎഫിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ട്.

ക്ഷേത്രങ്ങളോടും അവര്‍ക്ക് ശത്രുതാമനോഭാവമാണ്. ഇടതുപക്ഷമാകട്ടെ വിശ്വാസത്തെ പോലും തകര്‍ക്കുന്ന സമീപനമാണ് അവര്‍ സ്വീകരിച്ചത്. ഭഗവാന്‍ അയ്യപ്പനെ പോലും വെറുതെ വിടാന്‍ അവര്‍ തയ്യാറായിട്ടില്ലെന്ന് നമ്മള്‍ കണ്ടു. ഇന്‍ഡിമുന്നണിയുടെ സഖ്യകക്ഷിയായ ഡിഎംകെ സനാധന ധര്‍മ്മതെ അവഹേളിക്കുന്നതും കണ്ടതാണ്. രാമസേതുവിന്‍റെ അസ്തിത്വത്തിനെതിരെയും രാമക്ഷേത്രത്തിന്റെ നിലനില്‍പ്പിനെതിരെയും സുപ്രീകോടതിയില്‍ വരെ പോയത് കോണ്‍ഗ്രസാണ്. കോണ്‍ഗ്രസാണ് അയോധ്യയിലെ രാമക്ഷേത്രത്തിന് താഴിട്ടത്. ഇവിടെ കേരളത്തില്‍ ശബരിമലയെ തകര്‍ത്തുകൊണ്ട് അധികാരം നിലനിര്‍ത്താണ് ഇരുമുന്നണികളും ശ്രമിച്ചു കൊണ്ടിരിക്കുന്നത്.

ശബരിമലയെ തകര്‍ക്കാന്‍ ശ്രമിച്ച രണ്ട് മുന്നണികളെയും വെറുതെ വിടാന്‍ കേരളത്തിലെ ജനത തയ്യാറാവില്ല. ഇടതുപക്ഷത്തിന്‍റെയും വലതുപക്ഷത്തിന്‍റെയും ഐക്യമാണ് ശബരിമലയെ തകര്‍ക്കാന്‍ ശ്രമിക്കുന്നത്. ഈ കുറ്റക്കാര്‍ക്കെതിരെ ശക്തമായ പ്രതിഷേധവുമായി ബിജെപി മുന്നോട്ട് പോകും. അവര്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കാന്‍ ബിജെപി മുന്നിയുണ്ടാവും. സനാധന ധര്‍മ്മത്തെ തകര്‍ക്കാന്‍ ശ്രമിച്ചവരെ വെറുതെ വിടാന്‍ ഇവിടെത്തെ ലക്ഷക്കണിക്കിന് വിശ്വാസികള്‍ തയ്യാറാവില്ല. അതിന് വേണ്ടി ജീവത്യാഗം ചെയ്യാന്‍ വരെ നാം തയ്യാറാകും. പ്രധാനമന്ത്രി എന്ത് നിലപാടാണ് സ്വീകരിച്ചതെന്ന് നമുക്കറിയാം. അയോധ്യയിലെ രാമക്ഷേത്രമടക്കം നിര്‍മ്മിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപിയും എന്താണ് ചെയ്തതെന്ന് കണ്ടതാണ്.

കേരളം ആസ്ഥാനമാക്കിയാണ് പോപ്പുലർ ഫ്രണ്ട് രാജ്യവ്യാപകമായി പ്രവര്‍ത്തിച്ച് വരുന്നത്. ആയിരക്കണക്കിന് ഓഫീസുകളാണ് കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത്. നരേന്ദ്രമോദിയുടെ സര്‍ക്കാരാണ് പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച് തീവ്രവാദത്തിന് തടയിടാന്‍ ശ്രമിച്ചത്. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം തടായാതെ കയ്യും കെട്ടിയിരിക്കുന്ന ഒരു സര്‍ക്കാരാണ് കേരളത്തിലുള്ളത്. കേരളത്തിലെ യുവാക്കള്‍ തൊഴിലിനും പഠനത്തിനുമായി വിദേശത്തേക്ക് പോവുകയാണ്. ലക്ഷക്കണക്കിന് യുവാക്കളാണ് കേരളത്തില്‍ നിന്ന് നാടുവിട്ടിരിക്കുന്നത്. ഒരു കാലത്ത് വിദ്യാഭ്യാസത്തിന്റെ നാടായിരുന്നു. കേരളത്തിലെ യുവാക്കള്‍ വിദ്യതേടി തൊഴില്‍ തേടി നാടുവിടാന്‍ കാരണം മാറിമാറി ഭരിച്ച രണ്ട് മുന്നണികളുമാണ്. വികസിത ഭാരതത്തിനൊപ്പം വികസിതകേരളനവും യാഥാര്‍ത്ഥമാക്കാന്‍ ഭാരതീയ ജനതാ പാര്‍ട്ടി പ്രതിജ്ഞാ ബദ്ധമാണ്. ഇതിനായി ബിജെപിയോടൊപ്പം അണിചേരണമെന്ന് കേരളത്തിലെ ജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നുവെന്നും നിതിൻ നബിൻ പറഞ്ഞു.

യൂറോപ്പ് യൂണിയനുമായി ഇന്ത്യ വലിയ കരാര്‍ഒപ്പുവച്ചിരിക്കുകയാണ്. കര്‍ഷകര്‍, തൊഴിലാളികള്‍, സാധാരണക്കാര്‍ ഇവര്‍ക്കെല്ലാം ഇതിന്‍റെ പ്രയോജനം ലഭിക്കും. അമേരിക്കയുമായി ഒപ്പുവച്ച കരാറും കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും മത്സബന്ധന തൊഴിലാളികള്‍ക്കും ഏറെ ഗുണം ലഭിക്കുന്നതാണ്. ഗവേഷണത്തിലും ശാസ്ത്രരംഗത്തും രാജ്യം മുന്നേറുകയാണ്. സെമികണ്ടക്ടറുകളുടെ നിര്‍മ്മാണത്തിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നീ മേഖലകളില്‍ മുന്നേറുകയാണ്.