കേരള നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ കോൺഗ്രിസിന്റെ പട്ടിക കൂടി വന്നതോടെ സംസ്ഥാനത്ത് മത്സര ചിത്രം തെളിഞ്ഞു. ഇനി മുന്നണികൾ പൂർണ്ണമായും തിരഞ്ഞെടുപ്പ് പ്രചാരണ ആവേശത്തിലേക്ക് കടക്കും. കോൺഗ്രസ് തങ്ങളുടെ ബാക്കിയുള്ള 37 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ചതോടെ യുഡിഎഫ് ക്യാമ്പിൽ വ്യക്തത വന്നു. ഇതോടെ മൂന്ന് മുന്നണികളും ഇന്ന് മുതൽ സംസ്ഥാനത്തുടനീളം പ്രചാരണം ശക്തമാക്കും.
എംപിമാർ നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന ഹൈക്കമാൻഡ് നിലപാടിൽ മാറ്റമില്ലാത്തതോടെ കെ. സുധാകരനും അടൂർ പ്രകാശും പട്ടികയിൽ നിന്ന് പുറത്തായി.
ലൈംഗിക പീഡനക്കേസിൽ പ്രതിയായ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിയെ പെരുമ്പാവൂരിൽ നിന്ന് മാറ്റി. പകരം മനോജ് മൂത്തേടൻ സ്ഥാനാർത്ഥിയാകും. ജോസഫ് വാഴക്കൻ, പാലോട് രവി, ആർ. ചന്ദ്രശേഖരൻ തുടങ്ങിയ പ്രമുഖ നേതാക്കൾ ഇത്തവണ പട്ടികയിൽ ഇടംപിടിച്ചില്ല. കെഎസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറുടെ പേര് അവസാന നിമിഷം ഒഴിവാക്കി. കടുത്ത തർക്കങ്ങൾക്കൊടുവിൽ കൊച്ചി മണ്ഡലത്തിൽ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെ സ്ഥാനാർത്ഥിയായി നിശ്ചയിച്ചു.
ചെങ്ങന്നൂരിൽ എബി കുര്യാക്കോസ്, പൂഞ്ഞാറിൽ സജി ജോസഫ്, കാഞ്ഞിരപ്പള്ളിയിൽ അഡ്വ. റോണി കെ ബേബി എന്നിവർ അപ്രതീക്ഷ സ്ഥാനാർത്ഥികളായി വന്നതോടെ മത്സരം കടുത്തതായി. നേരത്തെ പ്രഖ്യാപിച്ച 55 പേർക്ക് പുറമെയാണ് പുതിയ 37 പേരുടെ പട്ടിക. ബി ജെ പിയും ഇന്നലെ രാവിലെ രണ്ടാം പട്ടിക പ്രസിദ്ധീകരിച്ചിരുന്നു. മുഖ്യമന്ത്രി ഒഴികെ പ്രമുഖരാരും ഇതുവരെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചിട്ടില്ല. തിങ്കളാഴ്ച പത്രിക സമർപ്പണത്തിന് അവസാന തീയതിയാണ്.



