തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിലെ ഒരു ഫാം ഹൗസിൽ നടത്തിയ പരിശോധനയിൽ ലഹരിമരുന്ന് കണ്ടെത്തിയതിനെത്തുടർന്ന് ആറ് ഐടി ജീവനക്കാർ അറസ്റ്റിൽ. ഒരു സഹപ്രവർത്തകന്റെ ജന്മദിനാഘോഷത്തിനായിട്ടാണ് യുവാക്കൾ ഫാം ഹൗസ് ബുക്ക് ചെയ്തിരുന്നത്. ആഘോഷവേളയിൽ സംഘം ലഹരി ഉപയോഗിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്നാണ് പോലീസ് പരിശോധന നടത്തിയത്.

ഡെല്ലിൽ ജോലി ചെയ്യുന്ന പ്രതികളെല്ലാം അഭിജിത് ബാനർജി സംഘടിപ്പിച്ച ജന്മദിന പാർട്ടി ആഘോഷിക്കാൻ സെറീൻ ഓർച്ചാർഡ്‌സ് ഫാംഹൗസിൽ ഒത്തുകൂടിയതാണെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

അഭിജിത് ബാനർജി, സിംസൺ, പാർത്ഥു, ഗോയൽ, യശ്വന്ത്, സേവിയോ ഡെന്നിസ് എന്നിവരാണ് അറസ്റ്റിലായത്. ഫാം ഹൗസ് ഉടമ ഉൾപ്പെടെ വോറെ രണ്ട് വ്യക്തികൾ പാർട്ടി സംഘടിപ്പിക്കുന്നതിൽ പങ്കാളികളാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

എൽഎസ്ഡി, ഹഷീഷ് എന്നിവ ഉൾപ്പെടെ രണ്ട് ലക്ഷം രൂപ വിലമതിക്കുന്ന ലഹരിമരുന്നുകളും മൂന്ന് ആഡംബര കാറുകളും പോലീസ് പിടിച്ചെടുത്തു. അറസ്റ്റിലായവർ ലഹരി ഉപയോഗിച്ചതായി പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. പാർട്ടിയിൽ പങ്കെടുത്ത രണ്ടുപേരെ പിടികൂടാനായിട്ടില്ല; ഇവർക്കായുള്ള അന്വേഷണം തുടരുകയാണ്. നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്താൻ ഫാം ഹൗസ് വിട്ടുകൊടുത്തതിന് മാനേജർക്കെതിരെയും കേസ് ഫയൽ ചെയ്തിട്ടുണ്ട്.