ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ് വൻ വാഗ്ദാനവുമായി മുഖ്യമന്ത്രി നിതീഷ് കുമാർ. അടുത്ത അഞ്ചു വർഷത്തിനുള്ളിൽ സംസ്ഥാനത്തെ ഒരു കോടി യുവജനങ്ങൾക്ക് ജോലിയും തൊഴിലവസരവും നൽകുമെന്ന് നിതീഷ് കുമാർ പറഞ്ഞു. ‘അടുത്ത അഞ്ച് വർഷത്തേക്ക് ഒരു കോടി യുവാക്കൾക്ക് സർക്കാർ ജോലികളും തൊഴിലവസരങ്ങളും നൽകിക്കൊണ്ട് 2020-25ലെ ദൗത്യം ഇരട്ടിയാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഇത് നേടുന്നതിനായി, സ്വകാര്യ മേഖലയിലും പ്രത്യേകിച്ച് വ്യാവസായിക മേഖലകളിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. ഇതിനായി ഒരു ഉന്നതതല സമിതി രൂപീകരിക്കുന്നു’ എന്ന് കുമാർ ‘എക്സി’ലെ ഒരു പോസ്റ്റിൽ പറഞ്ഞു.

അടുത്ത അഞ്ചു വർഷത്തിനുള്ളിൽ യുവാക്കളെ സ്വയം തൊഴിലവസരങ്ങളുമായി ബന്ധിപ്പിക്കുന്നതിന് നൈപുണ്യ വികസന പരിശീലനം നൽകുന്നതിനായി സംസ്ഥാന സർക്കാർ ജനനായക് കർപുരി താക്കൂർ സ്കിൽ യൂനിവേഴ്സിറ്റി സ്ഥാപിക്കുമെന്നും നിതീഷ് കുമാർ പറഞ്ഞു. ഈ വർഷം അവസാനമാണ് ബിഹാർ തെരഞ്ഞെടുപ്പ്. രാജ്യത്ത് ഉയർന്ന തൊഴിലില്ലായ്മ നിലനിൽക്കുന്ന സംസ്ഥാനങ്ങളിൽ മുൻ പന്തിയിലാണ് ബിഹാർ. തൊഴിലവസരങ്ങളുടെ അഭാവം ബീഹാർ കുടിയേറ്റക്കാരെ അവരുടെ ജന്മനാട് വിട്ട് കൂടുതൽ വ്യാവസായിക സംസ്ഥാനങ്ങളിലേക്ക് താമസം മാറ്റാൻ പ്രേരിപ്പിക്കുന്നു. കഴിഞ്ഞ ഏതാനും വർഷത്തിനിടയിൽ ഏറ്റവും ഉയർന്ന തൊഴിലില്ലായ്മ നിരക്ക് ബീഹാറിലാണ്.

എന്നാൽ, 2005 നും 2020 നും ഇടയിൽ ബീഹാറിലെ 8 ലക്ഷത്തിലധികം യുവാക്കൾക്ക് സർക്കാർ ജോലികൾ നൽകിയിട്ടുണ്ടെന്നാണ് നിതീഷ് കുമാറിന്റെ വാദം. ‘ സാത് നിശ്ചയ് എന്ന പേരിൽ നടന്നുകൊണ്ടിരിക്കുന്ന ​തൊഴിൽ പരിശീലന പരിപാടി അടുത്ത അഞ്ച് വർഷത്തിനുള്ളിൽ വിപുലീകരിക്കും… നൈപുണ്യ വികസനത്തിനായി ഒരു സർവകലാശാല സ്ഥാപിക്കും. ബീഹാറിന്റെ അഭിമാനമായ ഭാരതരത്ന ജനനായക് കർപൂരി ഠാക്കൂർ സ്കിൽ യൂണിവേഴ്സിറ്റി എന്ന് നാമകരണം ചെയ്യുമെന്നും‘ കുമാറിന്റെ വാഗ്ദാനങ്ങളാണ്.