ഓപ്പറേഷൻ സിന്ദൂറിനെതിരെ വിവാദ പരാമർശവുമായി പഞ്ചാബ് മുഖ്യമന്ത്രിയും ആംആദ്മി പാർട്ടി നേതാവുമായ ഭഗവന്ത് മാൻ. ഓപ്പറേഷൻ സിന്ദൂർ ഒരു രാജ്യം ഒരു ഭർത്താവ് പദ്ധതിയാണോ എന്ന് മുഖ്യമന്ത്രി ഭഗവന്ത് മൻ നടത്തിയ പരാമർശമാണ് വിവാദമായത്. ബിജെപി ഓപ്പറേഷൻ സിന്ദൂറിന്റെ പേരിൽ വോട്ട് തേടുകയാണെന്ന് ഭഗവന്ത് മൻ ആരോപിച്ചു. സിന്ദൂരത്തെ തമാശയാക്കി മാറ്റി. ബിജെപി എല്ലാ വീടുകളിലേക്കും സിന്ദൂരം അയക്കുന്നു. പ്രധാനമന്ത്രിയുടെ പേരിലാണോ സിന്ദൂരം തൊടുന്നതെന്നും ഭഗവന്ത് മാൻ ചോദിക്കുന്നു.
പ്രതിനിധി സംഘാംഗങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി കാണും
ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് വിശദീകരിക്കാൻ വിദേശ രാജ്യങ്ങളിലേക്ക് പോയ പ്രതിനിധി സംഘാംഗങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി കാണും. അടുത്ത തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ പ്രതിനിധി സംഘങ്ങളുമായുള്ള കൂടിക്കാഴ്ച നടക്കുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ബിജെപി എംപി ബൈജയന്ത് പാണ്ഡെയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആദ്യം മടങ്ങിയെത്തിയത്. ഇതിനിടെ പ്രത്യേക പാർലമെൻറ് സമ്മേളനത്തിനായുള്ള ആവശ്യം പ്രതിപക്ഷം ശക്തമാക്കുകയാണ്.