ഇറാന്റെ ആണവ പദ്ധതി പൂര്‍ണ്ണമായും തകര്‍ക്കണമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഞായറാഴ്ച ആവശ്യപ്പെട്ടു. ടെഹ്റാനുമായി ചര്‍ച്ചകളിലൂടെ എത്തുന്ന ഏതൊരു കരാറും അതിന്റെ ബാലിസ്റ്റിക് മിസൈല്‍ ശേഷികളെ കൂടി പരിഗണിച്ചായിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

‘നിങ്ങള്‍ അവരുടെ ആണവ അടിസ്ഥാന സൗകര്യങ്ങള്‍ പൊളിച്ചുമാറ്റണം, അതിനര്‍ത്ഥം … അവര്‍ക്ക് യുറേനിയം സമ്പുഷ്ടമാക്കാനുള്ള ശേഷി ഉണ്ടാകില്ല,’ ജറുസലേമില്‍ നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. ഏതൊരു കരാറിലും ബാലിസ്റ്റിക് മിസൈലുകള്‍ തടയുന്നതിനുള്ള സാധ്യതയും കൊണ്ടുവരണം എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇറാന്റെ ആണവ പദ്ധതി സംബന്ധിച്ച് യുഎസ് നടത്തുന്ന ചര്‍ച്ചകളുടെ പശ്ചാത്തലത്തിലാണ് നെതന്യാഹുവിന്റെ പ്രതികരണം. ഇരു രാജ്യങ്ങളും തമ്മില്‍ മൂന്ന് വട്ടം ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു. ആണവ കരാര്‍ സംബന്ധിച്ച നാലാം ഘട്ട ചര്‍ച്ച മേയ് 3ന് യൂറോപ്പിലാണ് നടക്കുക.