ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡീപ്ഫേക്ക് സാങ്കേതികവിദ്യകൾ ഉപയോഗിച്ചുള്ള പുതിയ സാമ്പത്തിക തട്ടിപ്പുകൾക്കെതിരെ ഇടപാടുകാർക്ക് കർശന ജാഗ്രതാ നിർദേശവുമായി എച്ച്ഡിഎഫ്സി ബാങ്ക്. കുടുംബാംഗങ്ങൾ, ബാങ്ക് ഉദ്യോഗസ്ഥർ, മേലധികാരികൾ, പ്രശസ്തരായ വ്യക്തികൾ തുടങ്ങിയവരുടെ ശബ്ദവും രൂപവും കൃത്രിമമായി നിർമിച്ച് പണം തട്ടുന്ന സംഘങ്ങൾ വർധിച്ച സാഹചര്യത്തിലാണ് ബാങ്കിൻ്റെ ഇടപെടൽ. എച്ച്ഡിഎഫ്സി ബാങ്ക് തങ്ങളുടെ ഇടപാടുകാർക്ക് അയച്ച ഇമെയിൽ സന്ദേശത്തിലാണ് ഈ സുപ്രധാന വിവരങ്ങൾ പങ്കുവെച്ചിരിക്കുന്നത്.
വ്യാജ വീഡിയോകളും ശബ്ദ സന്ദേശങ്ങളും ഉപയോഗിച്ചാണ് തട്ടിപ്പുകാർ ഇരകളെ വലയിലാക്കുന്നത്. ഒറ്റനോട്ടത്തിൽ യാഥാർഥ്യമെന്ന് തോന്നുമെങ്കിലും ഇവ കൃത്യമായ കെണിയാണെന്ന് ബാങ്ക് മുന്നറിയിപ്പ് നൽകുന്നു. സുരക്ഷ എന്നത് പരസ്പരമുള്ള ഉത്തരവാദിത്തമാണെന്നും എപ്പോഴും ജാഗ്രത പാലിക്കണമെന്നും എച്ച്ഡിഎഫ്സി ബാങ്ക് ഓർമിപ്പിച്ചു.
ഡീപ്ഫേക്ക് എങ്ങനെ തിരിച്ചറിയാം?
● ഡീപ്ഫേക്ക് നിർമ്മിത വീഡിയോകളും ശബ്ദങ്ങളും തിരിച്ചറിയുന്നതിനായി ബാങ്ക് ചില പ്രധാന ലക്ഷണങ്ങൾ ചൂണ്ടിക്കാണിക്കുന്നുണ്ട്:
● മുഖത്തെ അസ്വാഭാവിക ചലനങ്ങൾ: മുഖഭാവങ്ങൾ കൃത്രിമമായി തോന്നുകയോ, പ്രതികരണങ്ങൾ വൈകുകയോ, സംസാരവുമായി പൊരുത്തപ്പെടാതിരിക്കുകയോ ചെയ്യാം.
● ചർമത്തിലെ പൊരുത്തക്കേടുകൾ: വീഡിയോയിലുള്ള വ്യക്തിയുടെ മുഖത്ത് മങ്ങിയ പാടുകൾ, അമിതമായി മിനുസപ്പെടുത്തിയ ഭാഗങ്ങൾ, അല്ലെങ്കിൽ കൃത്യമല്ലാത്ത നിറങ്ങൾ എന്നിവ ശ്രദ്ധിക്കുക.
● മുഖത്തിന് ചുറ്റുമുള്ള വിചിത്രമായ അരികുകൾ: വീഡിയോ പ്ലേ ചെയ്യുമ്പോൾ മുഖത്തിന് ചുറ്റും മിന്നിമറയുന്ന അരികുകൾ അല്ലെങ്കിൽ പശ്ചാത്തലവുമായി ചേരാത്ത രൂപരേഖകൾ കാണാൻ സാധിച്ചേക്കാം.
● ശബ്ദത്തിലെ വ്യതിയാനങ്ങൾ: സംസാരിക്കുമ്പോൾ റോബോട്ടിക് ശബ്ദം അനുഭവപ്പെടുക, ചുണ്ടുകളുടെ ചലനവും ശബ്ദവും തമ്മിലുള്ള വ്യത്യാസം, അല്ലെങ്കിൽ അസ്വാഭാവികമായ ഇടവേളകൾ എന്നിവ തട്ടിപ്പിൻ്റെ സൂചനയാണ്.
സുരക്ഷയ്ക്കായി സ്വീകരിക്കേണ്ട മുൻകരുതലുകൾ
വ്യാജ സന്ദേശങ്ങളിൽ കുടുങ്ങാതിരിക്കാൻ താഴെ പറയുന്ന മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ബാങ്ക് നിർദേശിക്കുന്നു:
● കൃത്യമായി പരിശോധിച്ചുറപ്പാക്കാതെ അടിയന്തരമായി പണം ആവശ്യപ്പെട്ടുള്ള വീഡിയോ, ഓഡിയോ സന്ദേശങ്ങളിൽ പ്രതികരിക്കരുത്.
● പണം ആവശ്യപ്പെടുന്ന വ്യക്തിയുടെ പരിചയമുള്ളതും വിശ്വസനീയവുമായ ഫോൺ നമ്പറുകളിൽ നേരിട്ട് വിളിച്ച് എപ്പോഴും ഉറപ്പുവരുത്തുക.
● ഇത്തരം ആവശ്യങ്ങളുടെ അടിസ്ഥാനത്തിൽ ബാങ്കിങ് വിവരങ്ങളോ വ്യക്തിഗത വിവരങ്ങളോ കൈമാറരുത്, പണം അയച്ചു നൽകരുത്.
● സംശയാസ്പദമായ സന്ദേശങ്ങൾ ലഭിച്ചാൽ കേന്ദ്ര സർക്കാരിൻ്റെ സഞ്ചാർ സാഥി ആപ്പിലോ sancharsaathi(dot)gov(dot)in എന്ന വെബ്സൈറ്റിലെ ചക്ഷു (Chakshu) പോർട്ടലിലോ റിപ്പോർട്ട് ചെയ്യുക.
തട്ടിപ്പിന് ഇരയായാൽ ചെയ്യേണ്ടത്
● ഏതെങ്കിലും കാരണവശാൽ ഇത്തരം തട്ടിപ്പുകളിൽ പെട്ടുപോയാൽ കാലതാമസമില്ലാതെ ബാങ്കിനെ വിവരമറിയിക്കണം.
● തുടർന്ന് 1930 എന്ന സൈബർ ക്രൈം ഹെൽപ്പ്‌ലൈൻ നമ്പറിൽ വിളിക്കുകയോ cybercrime(dot)gov(dot)in എന്ന വെബ്സൈറ്റിൽ പരാതി നൽകുകയോ ചെയ്യുക.
● ‘യാഥാർഥ്യമെന്ന് തോന്നിയാലും അസ്വാഭാവികത അനുഭവപ്പെട്ടാൽ, വിശ്വസിക്കുന്നതിന് മുൻപ് പരിശോധിച്ചുറപ്പാക്കുക’ എന്നാണ് ബാങ്ക് നൽകുന്ന പ്രധാന നിർദേശം.



