തൃത്താല: പതിനാറാം കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കവെ, തൃത്താല മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി വി.ടി. ബൽറാം വോട്ട് രേഖപ്പെടുത്തി. തന്റെ വീടിനടുത്തുള്ള ബൂത്തിൽ അതിരാവിലെ തന്നെ എത്തിയ അദ്ദേഹം ബൂത്തിലെ ആദ്യ വോട്ടർമാരിൽ ഒരാളായാണ് വോട്ട് ചെയ്തത്. വോട്ടെടുപ്പിന് ശേഷം സംസാരിക്കവെ അദ്ദേഹം തന്റെ വിജയപ്രതീക്ഷ പങ്കുവെച്ചു.
‘ഒന്നാമനായി വോട്ട് രേഖപ്പെടുത്തി, ഈ പോരാട്ടത്തിൽ ഒന്നാമനായി തന്നെ ഫിനിഷ് ചെയ്യും” എന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. കഴിഞ്ഞ തവണത്തെ പരാജയത്തിന് ശേഷം ഇക്കുറി തൃത്താലയിലെ ജനങ്ങൾ തന്നെ കൈവിടില്ലെന്നും മണ്ഡലം യുഡിഎഫ് തിരിച്ചുപിടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളം ഉറ്റുനോക്കുന്ന ഏറ്റവും ശക്തമായ പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിലൊന്നാണ് തൃത്താല.
എൽഡിഎഫിന് വേണ്ടി സിറ്റിംഗ് എംഎൽഎയും മന്ത്രിയുമായ എം.ബി. രാജേഷും യുഡിഎഫിന് വേണ്ടി വി.ടി. ബൽറാമുമാണ് നേർക്കുനേർ പോരാടുന്നത്. ബിജെപിക്ക് വേണ്ടി വി. ഉണ്ണികൃഷ്ണനും രംഗത്തുണ്ട്. കഴിഞ്ഞ തവണ 3,000-ത്തോളം വോട്ടുകൾക്കാണ് ബൽറാം പരാജയപ്പെട്ടത്. ഇക്കുറി ഭരണവിരുദ്ധ വികാരവും വ്യക്തിപരമായ ബന്ധങ്ങളും തുണയ്ക്കുമെന്നാണ് യുഡിഎഫ് കണക്കുകൂട്ടുന്നത്.



