ഐഎഎസ് ഉദ്യോഗസ്ഥരായ ബി അശോകിന്റെയും എൻ പ്രശാന്തിന്റെയും സസ്പെൻഷൻ പിൻവലിച്ച് സർക്കാർ. ഉത്തരവ് പുറത്തിറങ്ങി. പിണറായി സർക്കാറിന്റെ കാലത്ത് സസ്പെൻഡ് ചെയ്ത ഐഎഎസ് ഉദ്യോഗസ്ഥരായ ഡോ.ബി.അശോകിനെയും എൻ.പ്രശാന്തിനെയും തിരിച്ചെടുക്കുന്നതിൽ ഇന്നലെ സർക്കാർ തീരുമാനമെടുത്തിരുന്നു. മുൻ സർക്കാരുമായി കൊമ്പ് കോർത്തതിന് പിന്നാലെയാണ് ഇരുവരെയും സസ്പെൻറ് ചെയ്‌തത്. ഇടത് സർക്കാരിനെ വിമർശിച്ചതിൻറെ പേരിലായിരുന്നു തെരഞ്ഞെടുപ്പ് ഫലം വരുന്നതിൻറെ തൊട്ടുമുമ്പ് ബി.അശോകിനെ സസ്പെൻഡ് ചെയ്തത്. രണ്ടുവർഷമായി എൻ.പ്രശാന്ത് സസ്പെൻഷനിലാണ്.
ഐഎഎസ് ഉദ്യോഗസ്ഥരുടെ പോസ്റ്റിംഗിന് മുന്നോടിയായി സിവിൽ സർവീസ് ബോർഡ് യോഗം നാളെ ചേരും. വി.ഡി സതീശൻ സർക്കാർ ആദ്യമെടുത്ത ഐഎഎസ് ഉദ്യോഗസ്ഥരുടെ പോസ്റ്റിങ്ങിലും വകുപ്പുകളിൽ വിമർശനം ഉണ്ടായിരുന്നു. സമഗ്ര മാറ്റത്തിന് മുന്നോടിയായിട്ടാണ് നാളെ രാവിലെ പത്തരയ്ക്ക് സിവിൽ സർവീസ് ബോർഡ് യോഗം ചേരുന്നത്. ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, പൊതു ഭരണ വകുപ്പ് സെക്രട്ടറി എന്നിവരാണ് യോഗത്തിൽ പങ്കെടുക്കുക.
രണ്ടു വർഷം തികയും മുൻപ് പ്രിൻസിപ്പൽ സെക്രട്ടറി റാങ്കിലുള്ളവരെ സ്ഥലം മാറ്റണമെങ്കിൽ ബോർഡിൻറെ അനുമതി വേണം.ഡോ. ബി.അശോക്, എൻ. പ്രശാന്ത് ഉൾപ്പെടെയുള്ളവരുടെ പുതിയ പോസ്റ്റിംഗ് ബോർഡിൽ ചർച്ച ചെയ്തു തീരുമാനിക്കും. ബി.അശോക് സുപ്രധാന ചുമതലയിലേക്ക് വരുമെന്നാണ് വിവരം. രണ്ടു വർഷമായി സർവീസിന് പുറത്തുള്ള എൻ.പ്രശാന്തിന്റെ പുതിയ ചുമതലയും ആകാംക്ഷയാണ്.



