തിരുവനന്തപുരം : ആറ്റുകാൽ പൊങ്കാല കഴിഞ്ഞുള്ള മാലിന്യ നീക്കത്തിൽ വീഴ്ച വരുത്തിയ കോര്‍പറേഷനിലെ പത്ത് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരെ സ്ഥലംമാറ്റി. മണക്കാട്, ജഗതി ഓഫീസുകളിലെ ഉദ്യോഗസ്ഥരെയാണ് സ്ഥലം മാറ്റിയത്.
ഭരണസൗകര്യാര്‍ഥം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരെ മാറ്റി നിയമിക്കുന്നുവെന്നാണ് ഉത്തരവിലുള്ളത്. മാലിന്യ നീക്കത്തിൽ വീഴ്ച സംഭവിച്ചുവെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞിരുന്നു. മാലിന്യങ്ങൾ നീക്കം ചെയ്യേണ്ടത് കോർപറേഷന്റെ ചുമതലയായിരുന്നു.
എന്നാൽ മാലിന്യം മുഴുവൻ നീക്കിയില്ലെന്ന് പരാതി ഉയർന്നിരുന്നു. ഇതുസംബന്ധിച്ച പരിശോധന നടത്തി റിപ്പോര്‍ട്ട് നൽകാൻ മന്ത്രി ശിവൻകുട്ടി ആര്‍ഡിഒയെ ചുമതലപ്പെടുത്തിയിരുന്നു. ഇതിനിടെയാണ് പത്തു ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരെ മാറ്റികൊണ്ട് ഉത്തരവിറക്കിയത്.



