കൊച്ചി: ആലുവയിൽ രണ്ട് പേരെ വധിക്കാൻ ശ്രമിച്ച കേസിൽ കുപ്രസിദ്ധ മോഷ്ടാവും കൂട്ടാളിയും പോലീസ് പിടിയിൽ. ആലുവയിലെ ബാറിന് സമീപം രണ്ട് പേരെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ വെസ്റ്റ് ബംഗാൾ സ്വദേശികളായ കുപ്രസിദ്ധ മോഷ്ടാവ് ശ്യാമൾ റോയ്, (37) കൂട്ടാളി സാബിർ ഹുസൈൻ (34) എന്നിവരെയാണ് ആലുവ പോലീസ് പിടികൂടിയത്.
ഇടുക്കി സ്വദേശി അബ്ബാസ്, തമിഴ്നാട് സ്വദേശി ശക്തിവേൽ എന്നിവർക്കാണ് തർക്കത്തിനിടെ പരിക്കേറ്റത്. പ്രതികൾ മറ്റൊരാളുമായി തർക്കത്തിൽ ഏർപ്പെട്ടത് ചോദ്യം ചെയ്തതിനാണ് ഇവരെ കത്തി കൊണ്ട് മാരകമായി കുത്തി പരിക്കേൽപ്പിച്ചതെന്നാണ് വിവരം.
സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെട്ട പ്രതികൾക്കായി റൂറൽ ജില്ലാ പോലീസ് മേധാവി എസ്പി കെഎസ് സുദർശന്റെ നിർദേശ പ്രകാരം പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയായിരുന്നു. തുടർന്ന് സാബിർ ഹുസൈനെ ആലുവ ഭാഗത്ത് നിന്നും മുഖ്യ പ്രതിയായ ശ്യാമൾ റോയിയെ ശാസ്ത്രീയ അന്വേഷണത്തിലൂടെ പെരുമ്പാവൂർ ഭാഗത്ത് നിന്നുമാണ് പിടികൂടിയത്.
ശ്യാമള്‍ റോയ് 2014 മുതൽ സംസ്ഥാനത്തുടനീളം 20ഓളം മോഷണ കേസിലെ പ്രതിയാണ്. നിരവധി തവണ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ള പ്രതി, ഒരു സ്ഥലത്തും സ്ഥിരമായി തങ്ങാറില്ല. വീടുകൾ കുത്തിത്തുറന്ന് മോഷ്ടിക്കുന്നതിന് ആവശ്യമായ ആയുധങ്ങളും കൈയുറയും ഇയാളുടെ പക്കൽ നിന്നും പോലീസ് കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.



