ഫ്‌ളോറിഡയിലെ ആഢംബര വസതിയായ മാര്‍-എ-ലാഗോയില്‍വെച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനെ ഡ്രോണ്‍ ഉപയോഗിച്ച് ആക്രമിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി ഇറാന്‍. അദ്ദേഹം സണ്‍ബാത്ത് ചെയ്യുന്ന സമയത്ത് അദ്ദേഹത്തിനുമേല്‍ ആക്രമണം ഉണ്ടാകുകയും ട്രംപിന്റെ പൊക്കിളില്‍ ഒരു ചെറു ഡ്രോണ്‍ ചെന്നിടിച്ചേക്കാമെന്നുമാണ് ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള ഖമേനിയുടെ മുതിര്‍ന്ന ഉപദേഷ്ടാവ് ജവാദ് ലാരിജാനി പറഞ്ഞത്.

ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമീനിയുടെ മുതിര്‍ന്ന ഉപദേഷ്ടാവും ഇറാനിലെ ഏറ്റവും ശക്തനായ രാഷ്ട്രീയ നേതാവും കൂടിയാണ് ജവാദ് ലാരിജാനി. ഇറാനിയന്‍ ടെലിവിഷനില്‍ സംപ്രേഷണം ചെയ്ത അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞതെന്ന് ഇറാന്‍ ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ട് ചെയ്തു. 2020 ല്‍ ഖാസിം സുലൈമാനിയുടെ കൊലപാതകത്തെത്തുടര്‍ന്ന്, ദീര്‍ഘകാലമായി പുകയുന്ന യുഎസ്-ഇറാന്‍ സംഘര്‍ഷത്തിലെ ഒരു പുതിയ ഘട്ടത്തെയാണ് വധഭീഷണി സൂചിപ്പിക്കുന്നത്.

ഈ വര്‍ഷം ആദ്യം ഇറാന്‍, ഇസ്രായേല്‍, യുണൈറ്റഡ് സ്റ്റേറ്റ്‌സ് എന്നിവയുമായി നടന്ന 12 ദിവസത്തെ മാരകമായ സംഘര്‍ഷത്തിന് ശേഷം, അയത്തുള്ള ഖമേനിക്കെതിരെ ട്രംപ് നടത്തിയ വാക്കാലുള്ള ആക്രമണങ്ങള്‍ക്ക് നേരിട്ടുള്ള പ്രതികരണമായാണ് ഈ പ്രഖ്യാപനം വ്യാഖ്യാനിക്കപ്പെടുന്നത്. 

കഴിഞ്ഞ ദിവസം ഇറാനിലെ ഷിയാ പുരോഹിതര്‍ ട്രംപിനും നെതന്യാഹുവിനുമെതിരേ ഫത്വ പുറപ്പെടുവിച്ചിരുന്നു. ദൈവത്തിന്റെ ശത്രുക്കളെന്നായിരുന്നു ട്രംപിനേയും നെതന്യാഹുവിനേയും വിശേഷിപ്പിച്ചത്. ഇവര്‍ക്കെതിരേ ആഗോളതലത്തില്‍ മുസ്ലിങ്ങള്‍ നടപടിയെടുക്കണമെന്നും ഫത്വയില്‍ ആവശ്യപ്പെട്ടിരുന്നു. ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷത്തില്‍ അമേരിക്കയും ഇടപെട്ടിരുന്നു. ഇറാനിലെ മൂന്ന് ആണവകേന്ദ്രങ്ങളിലാണ് അമേരിക്ക ആക്രമണം നടത്തിയത്. തുടര്‍ന്ന് ഇറാന്‍ അമേരിക്കയ്‌ക്കെതിരേ തിരിഞ്ഞു. ഖത്തറിലെ അമേരിക്കന്‍ വ്യോമതാവളത്തില്‍ ഇറാന്‍ മിസൈലാക്രമണം നടത്തുകയും ചെയ്തിരന്നു.