ഇറാന്റെ ഏറ്റവും പ്രധാനപ്പെട്ട ആണവ കേന്ദ്രങ്ങളിൽ ഒന്നായ നടാൻസിനു നേരെ അമേരിക്കയും ഇസ്രയേലും സംയുക്ത ആക്രമണം നടത്തിയതായി ഇറാൻ. വിയന്നയിൽ നടന്ന അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുടെ (IAEA) ഗവേണിംഗ് ബോർഡ് യോഗത്തിലാണ് ഇറാന്റെ ഐക്യരാഷ്ട്രസഭാ പ്രതിനിധി റെസ നജാഫി ഈ വെളിപ്പെടുത്തൽ നടത്തിയത്. ഇറാന്റെ സമാധാനപരമായ ആണവ നിലയങ്ങൾക്ക് നേരെ വീണ്ടും ആക്രമണമുണ്ടായെന്നും നടാൻസ് പ്ലാന്റിനെയാണ് ഇത്തവണ ലക്ഷ്യമിട്ടതെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് സ്ഥിരീകരിച്ചു.

പശ്ചിമേഷ്യയിൽ ആണവ നിലയങ്ങൾക്ക് നേരെ തുടർച്ചയായുണ്ടാകുന്ന ആക്രമണങ്ങളിൽ ഐഎഇഎ ഡയറക്ടർ ജനറൽ റാഫേൽ ഗ്രോസി കടുത്ത ആശങ്ക രേഖപ്പെടുത്തി. ആക്രമണങ്ങൾ മൂലം വൻതോതിൽ റേഡിയോ ആക്ടീവ് വികിരണങ്ങൾ പുറത്തുവിടാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇത് വലിയ നഗരങ്ങളെപ്പോലും ബാധിക്കാവുന്ന ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാമെന്നും ജനങ്ങളെ ഒഴിപ്പിക്കേണ്ട സാഹചര്യം വന്നേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇറാൻ കൂടാതെ യുഎഇ, ജോർദാൻ, സിറിയ എന്നിവിടങ്ങളിലും ആണവ റിയാക്ടറുകളുണ്ട്. ബഹ്‌റൈൻ, ഇറാഖ്, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി അറേബ്യ എന്നീ രാജ്യങ്ങൾക്കും നേരെ സൈനിക ആക്രമണങ്ങൾ ഉണ്ടായ പശ്ചാത്തലത്തിൽ, ആണവ സുരക്ഷ ഉറപ്പാക്കാൻ സൈനിക നീക്കങ്ങളിൽ പരമാവധി സംയമനം പാലിക്കണമെന്ന് ഗ്രോസി അഭ്യർത്ഥിച്ചു.

ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതിന് പിന്നാലെ മേഖലയിൽ സംഘർഷം അതിരൂക്ഷമാണ്. ഇതിന്റെ തുടർച്ചയായാണ് ആണവ കേന്ദ്രങ്ങൾക്ക് നേരെയും ആക്രമണമുണ്ടായിരിക്കുന്നത്. സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണെന്നും അടിയന്തര സാഹചര്യം നേരിടാൻ ഐഎഇഎ സജ്ജമാണെന്നും അധികൃതർ അറിയിച്ചു.