ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ടെൽ അവീവിലെ ഓഫീസിനും സൈനിക കേന്ദ്രങ്ങൾക്കും നേരെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (IRGC) ശക്തമായ മിസൈൽ ആക്രമണം നടത്തി.

ആയത്തുള്ള അലി ഖമേനിയുടെ വധത്തിന് തിരിച്ചടിയായാണ് ഇറാന്റെ ഈ നീക്കം. ഖൈബർ ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് ഇറാനിലെ ഫാർസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ടെൽ അവീവിലെ പ്രധാനമന്ത്രിയുടെ ഓഫീസിന് പുറമെ, ഇസ്രയേൽ വ്യോമസേനാ മേധാവിയുടെ ആസ്ഥാനം, ഹൈഫയിലെ സുരക്ഷാ-സൈനിക കേന്ദ്രങ്ങൾ, കിഴക്കൻ ജറുസലേം എന്നിവിടങ്ങളെയും ലക്ഷ്യം വെച്ചതായി ഐആർജിസി പ്രസ്താവനയിൽ പറഞ്ഞു.

തിങ്കളാഴ്ച ജറുസലേമിൽ ആകാശത്ത് വൻ സ്ഫോടനശബ്ദങ്ങൾ കേട്ടതായും ഇറാന്റെ മിസൈലുകളെ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് തടഞ്ഞതായും ഇസ്രയേൽ സൈന്യം സ്ഥിരീകരിച്ചു. ഇറാന്റെ ആക്രമണങ്ങളെ യൂറോപ്യൻ കമ്മീഷൻ അധ്യക്ഷ ഉർസുല വോൺ ഡെർ ലെയൻ ശക്തമായി അപലപിച്ചു. സൈപ്രസിലെ ബ്രിട്ടീഷ് വ്യോമതാവളത്തിനും സൗദി എണ്ണ ശുദ്ധീകരണ ശാലയ്ക്കും നേരെയുണ്ടായ ആക്രമണങ്ങൾ മേഖലയുടെ സുരക്ഷയെ അപകടത്തിലാക്കുന്നതാണെന്ന് അവർ പറഞ്ഞു. സംഘർഷം വ്യാപിക്കാതിരിക്കാൻ എല്ലാ രാജ്യങ്ങളും ഒത്തൊരുമിച്ച് പ്രവർത്തിക്കണമെന്നും അവർ അഭ്യർത്ഥിച്ചു.

അമേരിക്കയുടെയും ഇസ്രയേലിന്റെയും സംയുക്ത ആക്രമണത്തിൽ ഇതുവരെ ഇറാനിൽ 555 പേർ കൊല്ലപ്പെട്ടതായി ഇറാനിയൻ റെഡ് ക്രസന്റ് സൊസൈറ്റി അറിയിച്ചു. രാജ്യത്തെ 130-ഓളം നഗരങ്ങളെ യുദ്ധം ബാധിച്ചിട്ടുണ്ട്.