കർണാടക ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തെരച്ചിൽ വീണ്ടും തുടരാൻ ശ്രമം. അർജുനെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുമെന്ന് കർണാടക സർക്കാർ ഉറപ്പു നൽകിയതായി മഞ്ചേശ്വസരം എം എൽ എ എകെഎം അഷ്‌റഫ്‌ വ്യക്തമാക്കി. രണ്ട് ദിവസത്തിനകം ഇക്കാര്യത്തിൽ വ്യക്തത വരും. ഗംഗാവലിപ്പുഴയിലെ അടിയൊഴുക്ക് കുറഞ്ഞതിന് പിന്നാലയാണ് നീക്കം. നേവിയുമായി ആലോചിച്ച് തുടർനടപടി സ്വീകരിക്കുമെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു.

ഇന്നലെ കർണാടക ചീഫ് സെക്രട്ടറിയുമായി എംഎൽഎ കൂടിക്കാഴ്ച നടത്തി. പുഴയിലെ കുത്തൊഴുക്കിന് കുറവുണ്ടെന്ന് ജില്ലാ കലക്ടറുടെ റിപ്പോർട്ട് ലഭിച്ചു. പുഴയിലെ കുത്തൊഴുക്ക് കുറഞ്ഞാൽ ഈശ്വർ മൽപെയ്ക്ക് അനുമതി നൽകും. ഇപ്പോഴും പുഴയിൽ സീറോ വിസിബിലിറ്റി ആണെന്ന് ഈശ്വർ മൽപ്പെ പറഞ്ഞു.

നിലവിൽ 4 നോട്ട് വേഗതയിലാണ് ഗംഗാവലി പുഴ ഒഴുകുന്നത്. അത് രണ്ട് നോട്ട് വേഗതയിൽ ആയാൽ ദൗത്യം വീണ്ടും തുടങ്ങാം എന്നാണ് കരുതുന്നതെന്ന് എകെഎം അഷ്‌റഫ്‌ എംഎൽഎ പറഞ്ഞു. രണ്ട് ദിവസത്തിനുള്ളിൽ പുഴയുടെ ഒഴുക്കിന്റെ ശക്തി കുറഞ്ഞാൽ തെരച്ചിൽ നടത്താന്‍ സാധിക്കും. കൊച്ചിയിലെ നാവികസേന ആസ്ഥാനത്തെ ഉദ്യോഗസ്ഥരും കാർവാർ നാവികസേന ആസ്ഥാനത്തെ ഉദ്യോഗസ്ഥരും തമ്മിൽ സംസാരിച്ച് തെരച്ചിൽ രീതി ആലോചിക്കാം. 

പുഴയിലെ ഒഴുക്ക് കുറയുന്നതിന് അനുസരിച്ച് രണ്ട് ദിവസത്തിൽ തീരുമാനം എടുക്കാമെന്ന് ഉറപ്പ് കിട്ടിയെന്നും എകെഎം അഷ്‌റഫ്‌ എംഎൽഎ കൂട്ടിച്ചേര്‍ത്തു. എകെഎം അഷ്‌റഫ്‌ എംഎൽഎ മുഖ്യമന്ത്രിയുടെ പ്രത്യേക ഓഫീസറെ ബെം​ഗളൂരു വിധാന സൗധയിലെത്തി കണ്ടു.

അര്‍ജുൻ ഉള്‍പ്പടെയുള്ളവര്‍ക്കായി ഷിരൂരിലെ തിരച്ചില്‍ ദൗത്യം തുടരണമെന്ന് കര്‍ണാടക ഹൈക്കോടതി നിർദേശമുണ്ട്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി തിരച്ചില്‍ തുടരണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. ചീഫ് ജസ്റ്റിസ് എന്‍വി അന്‍ജാരിയ, ജസ്റ്റിസ് കെവി ആനന്ദ് എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഇടക്കാല ഉത്തരവ്.

കഴിഞ്ഞയാഴ്ച്ച തിരച്ചിലിനായി ഈശ്വര്‍ മല്‍പെയും സംഘവും ഷിരൂരില്‍ എത്തിയെങ്കിലും പുഴയിലിറങ്ങാന്‍ പൊലീസ് അനുവദിക്കാത്തതിനാല്‍ മടങ്ങുകയായിരുന്നു. പുഴയില്‍ കുത്തൊഴുക്ക് ശക്തമായതിനാല്‍ അരികുകളില്‍ സംഘത്തിന്‍റെ പദ്ധതി. എന്നാല്‍ പുഴയിലെ കുത്തൊഴുക്ക് കണക്കിലെടുത്ത് പൊലീസ് സംഘത്തെ പിന്തിരിപ്പിക്കുകയായിരുന്നു.

ജൂലെെ 16-ന് രാവിലെ ബെലെഗാവിയില്‍ നിന്ന് മരം കയറ്റി വരികെ കര്‍ണാടക-ഗോവ അതിര്‍ത്തിയിലൂടെ കടന്നുപോകുന്ന പന്‍വേല്‍-കന്യാകുമാരി ദേശീയ പാതയിലാണ് അപകടമുണ്ടായത്. ജൂൺ എട്ടിനാണ് അര്‍ജുന്‍ കര്‍ണാടകയിലേക്ക് പോയത്.