വൈറ്റ് ഹൗസിലുണ്ടായ വെടിവെപ്പിനെ പരിഹസിച്ച് സംഗീത വീഡിയോ പുറത്തിറക്കി ഇറാന്‍. കുട്ടികളുടെ കളിപ്പാട്ടമായ ലെഗോ രൂപത്തിലുള്ള അനിമേഷന്‍ കഥാപാത്രങ്ങളെ ഉപയോഗിച്ചാണ് ട്രംപ് ഭരണകൂടത്തെ അടച്ചാക്ഷേപിക്കുന്ന തരത്തിലുള്ള വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ട്രംപിന്റെ ജനപ്രീതിയും സര്‍വേ ഫലങ്ങളും ഇടിയുമ്പോള്‍ ജനശ്രദ്ധ തിരിക്കാനായി അദ്ദേഹം തന്നെ ആസൂത്രണം ചെയ്യുന്ന നാടകമാണ് ഇത്തരം സംഭവങ്ങളെന്നെന്നാണ് വീഡിയോ ആരോപിക്കുന്നത്.

‘നിങ്ങളുടെ പോളുകള്‍ ഇടിയുമ്പോഴെല്ലാം നിങ്ങള്‍ ഇതേ തന്ത്രം പുറത്തെടുക്കുന്നു” എന്നാണ് വീഡിയോയിലെ ഒരു പ്രധാന വരി. ‘സ്വന്തം പ്രതിച്ഛായയെക്കുറിച്ച് വേവലാതിപ്പെടുന്ന ദുര്‍ബലനായ നേതാവ്’ എന്നാണ് മറ്റൊരു വരി. യുഎസിലെ മാധ്യമങ്ങളെ ട്രംപിന് നിയന്ത്രിക്കാന്‍ കഴിഞ്ഞേക്കാം. എന്നാല്‍ ഇറാന്റെ മേല്‍ അദ്ദേഹത്തിന് നിയന്ത്രണമില്ലെന്നും വീഡിയോയില്‍ പറയുന്നു. കൂടാതെ ട്രംപിനെ അതീവ ദുര്‍ബലനായും അഹംഭാവിയായുമാണ് വീഡിയോയില്‍ ചിത്രീകരിച്ചിരിക്കുന്നത്. രാജ്യം സാമ്പത്തികമായി തകരുമ്പോഴും ട്രംപ് ഭരണകൂടം ഇത്തരം നാടകങ്ങളുമായി മുന്നോട്ട് പോകുകയാണെന്നും അദ്ദേഹത്തിന്റെ അനുയായികള്‍ പോലും സത്യം തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നുവെന്നും വീഡിയോയില്‍ ഇറാന്‍ അവകാശപ്പെടുന്നു.

ഇറാന്‍ അനുകൂലികളായ ‘എക്‌സ്‌പ്ലോസീവ് മീഡിയ’ എന്ന ഗ്രൂപ്പാണ് ഈ വീഡിയോയ്ക്ക് പിന്നിലെന്നാണ് സൂചന. സമാനമായ ലെഗോ വീഡിയോകള്‍ പ്രചരിപ്പിച്ചതിന് ഇവരെ നേരത്തെ യൂട്യൂബ് നിരോധിച്ചിരുന്നു. അപ്രതീക്ഷിതമായാണ് ഹാളില്‍ വെടിയൊച്ച മുഴങ്ങിയത്. ഉടന്‍ തന്നെ സീക്രട്ട് സര്‍വീസ് ഏജന്റുമാര്‍ ട്രംപിനെയും പ്രഥമ വനിത മെലാനിയയെയും വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സിനെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റകയായിരുന്നു. എട്ട് തവണയാണ് വെടിവെപ്പുണ്ടായത്. സംഭവത്തെത്തുടര്‍ന്ന് വന്‍ സുരക്ഷാ സന്നാഹമാണ് വാഷിങ്ടണില്‍ ഒരുക്കിയിരിക്കുന്നത്.