തൊഴില്‍ പീഡന പരാതി നല്‍കിയ ജീവനക്കാരിയെ പുറത്താക്കിയ നടപടി റദ്ദാക്കിയെന്ന് അഭിനേതാക്കളുടെ സംഘടന ‘അമ്മ’. ജീവനക്കാരെ പുറത്താക്കിയ നടപടി തെറ്റാണെന്ന് അമ്മ പ്രസിഡന്റ് ശ്വേതാമേനോന്‍ പറഞ്ഞു. കുക്കു പരമേശ്വരനെതിരെ നടപടിയുണ്ടാകില്ല. ഉണ്ണി ശിവപാലിന് നിര്‍ബന്ധിത അവധി നല്‍കിയെന്നും അമ്മ ജോയിന്‍ സെക്രട്ടറി സ്ഥാനത്ത് നിന്നുള്ള അന്‍സിബയുടെ രാജി സ്വീകരിച്ചെന്നും അമ്മ പ്രസിഡന്റ് ശ്വേതാ മേനോന്‍ പറഞ്ഞു.

കുറച്ച് ദിവസങ്ങള്‍ മുമ്പാണ് അമ്മയിലെ ഫ്രണ്ട് ഓഫിസ് ജീവനക്കാരി തൊഴില്‍ പീഡന പരാതി ഉയര്‍ത്തിയത്. പൊലീസിലാണ് ഇവര്‍ ആദ്യം തൊഴില്‍ പീഡന പരാതി നല്‍കിയത്. ഇതിന്റെ പ്രതികാര നടപടിയെന്നോണം തന്നെ ജോലിയില്‍ നിന്ന് പുറത്താക്കിയെന്നായിരുന്നു പരാതിക്കാരിയുടെ ആരോപണം. ട്രഷറര്‍ ഉണ്ണി ശിവപാലിനെതിരെയാണ് യുവതി ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നത്. സംഭവം വിവാദമായതിന് പിന്നാലെയാണ് ജീവനക്കാരിയെ പുറത്താക്കിയ നടപടി റദ്ദാക്കിയെന്ന് അമ്മ അറിയിച്ചിരിക്കുന്നത്.

പരാതിക്കാരിയെ ജോലിയില്‍ നിന്ന് പുറത്താക്കിയ നടപടി തെറ്റാണെന്ന് അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റ്ി യോഗം വിലയിരുത്തിയതായി ശ്വേത മേനോന്‍ മാധ്യമങ്ങളോട് പറഞ്ഞു. എക്‌സിക്യൂട്ടീവ് യോഗത്തില്‍ പരാതിക്കാരിയെ വിളിപ്പിച്ചു മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പുറത്താക്കിയ നടപടി റദാക്കിയത്. കൂടാതെ ട്രഷറര്‍ ഉണ്ണിശിവപാലിനോട് നിര്‍ബന്ധിത അവധിയില്‍ പോകാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തതായി അമ്മ പ്രസിഡന്റ് ശ്വേതാ മേനോന്‍ വ്യക്തമാക്കിയിട്ടുണ്ട്. അന്വേഷണം നടത്തി കൂടുതല്‍ നടപടികളിലേക്ക് കടക്കാനാണ് സാധ്യത. ഇതിനിടെ അമ്മ ജോയിന്റ് സെക്രട്ടറി സ്ഥാനം അന്‍സിബ രാജിവെച്ചു. വ്യക്തിപരമായ കാര്യങ്ങളാണ് രാജിക്ക് കാരണമെന്നാണ് അമ്മ വ്യക്തമാക്കുന്നത്.