പകുതിവില ടൂവീലര്‍ തട്ടിപ്പില്‍ നിര്‍ണായക വെളിപ്പെടുത്തലുകളുമായി മുഖ്യപ്രതി അനന്തു കൃഷ്ണന്‍. സായി ഗ്രാമം ഡയറക്ടര്‍ അനന്തകുമാര്‍ രണ്ടു കോടി രൂപ വാങ്ങിയെന്നും കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സന്റിന് 46 ലക്ഷം രൂപ നല്‍കിയെന്നും അനന്തുവിന്റെ മൊഴി. പണം വക മാറ്റിയ മുഖ്യപ്രതി പലയിടത്തും ഭൂമിയും വാങ്ങിക്കൂട്ടി.

സായി ഗ്രാമം ഡയറക്ടര്‍ അനന്തകുമാര്‍ രണ്ടു കോടി രൂപ വാങ്ങിയെന്നാണ് പാതിവില തട്ടിപ്പു കേസിലെ പ്രതി അനന്തു കൃഷ്ണന്‍ പോലീസില്‍ നല്‍കിയ മൊഴി. മൂവാറ്റുപുഴ പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതിയുടെ നിര്‍ണായക വെളിപ്പെടുത്തല്‍.

സഹകരണ ബാങ്ക് മുഖേന തന്റെ അക്കൗണ്ടില്‍ നിന്നുമാണ് പണം ട്രാന്‍സ്ഫര്‍ ചെയ്തതെന്നും അനന്തു പോലീസിനോട് പറഞ്ഞു. കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സന്റിന് 46 ലക്ഷം രൂപ നല്‍കിയെന്നും അനന്തു മൊഴി നല്‍കി.

പണമിടപാട് സംബന്ധിച്ച ബാങ്ക് രേഖകളും വാട്‌സ്ആപ്പ് ചാറ്റുകളും പോലീസിന് ലഭിച്ചിട്ടുണ്ട്. ചില നേതാക്കള്‍ സ്റ്റാഫുകളുടെ അക്കൗണ്ടിലേക്കാണ് പണം കൈപ്പറ്റിയത്. തെളിവുകള്‍ കൂടി നിരത്തിയായിരുന്നു ചോദ്യം ചെയ്യല്‍. NGO കോണ്‍ഫറേഷനില്‍ നിന്നും പണം വക മാറ്റിയ മുഖ്യപ്രതി പലയിടത്തും ഭൂമിയും വാങ്ങിക്കൂട്ടി.

അഞ്ചു സ്ഥലങ്ങളില്‍ ഭൂമി വാങ്ങി. തൊടുപുഴ മുട്ടത്ത് 85 ലക്ഷം രൂപക്ക് 50 സെന്റ് സ്ഥലം വാങ്ങി. കുടയത്തൂരില്‍ 40 ലക്ഷം രൂപക്ക് രണ്ടിടത്താണ് സ്ഥലം വാങ്ങിയത്. കുടയത്തൂരില്‍ 50 സെന്റിന് അഡ്വാന്‍സ് നല്‍കി. ഈരാറ്റുപേട്ടയില്‍ 23 സെന്റ്സ്ഥലം വാങ്ങി. ഇതു കൂടാതെ ഒന്നരക്കോടി രൂപ വിവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചതായും കണ്ടെത്തിയിട്ടുണ്ട്.

അനന്തുവിന്റെ കമ്പനിയായ പ്രൊവിഷണല്‍ ഇന്നവേഷന്‍ സര്‍വീസിനു വേണ്ടി നാഷണല്‍ NGO കോണ്‍ഫെഡറേഷന്റെ ബൈലോ ഭേദഗതി ചെയ്ത് 6 ആമത്തെ പോയിന്റ് ആയിട്ട് CSR ഫണ്ട് വിനിയോഗിക്കാം എന്ന് എഴുതി ചേര്‍ത്താണ് പണം വകമാറ്റിയത്.