കൊച്ചി: എറണാകുളം കൂത്താട്ടുകുളത്ത് അന്യസംസ്ഥാന തൊഴിലാളിക്ക് സൂര്യാഘാതമേറ്റു. ഒഡീഷ സ്വദേശി പാണ്ഡവ ബൈരയ്ക്ക് (27) ആണ് സൂര്യാഘാതമേറ്റത്. കൈകളിലും കഴുത്തിലും പൊള്ളലേറ്റു. ജോലിക്കിടെ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുഴഞ്ഞുവീഴുകയായിരുന്നു.

താമരക്കാട് ഭാഗത്ത് പ്രവര്‍ത്തിക്കുന്ന തടിമില്ലിലെ തൊഴിലാളിയാണ് പാണ്ഡവ ബൈര. പണിസ്ഥലത്ത് വച്ച് ബുധനാഴ്ച ബൈരക്ക് സൂര്യാഘാതം ഏറ്റത്. ശരീരത്ത് ചെറിയ പൊള്ളലുകള്‍ ഉണ്ടായെങ്കിലും അത് വകവയ്ക്കാതെ ഇന്ന് വീണ്ടും ജോലിക്ക് എത്തുകയായിരുന്നു.

ഇന്നത്തെ ചൂട് ശരീരത്തില്‍ കൂടുതല്‍ പൊള്ളലുകള്‍ ഉണ്ടാക്കുകയും തൊഴിലാളിയെ ആംബുലന്‍സില്‍ കൂത്താട്ടുകുളം ഗവണ്‍മെന്‍റ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. വിദഗ്ധ ചികിത്സയ്ക്കായി നിലവില്‍ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അതേസമയം, സൂര്യാഘാതമേറ്റ് സംസ്ഥാനത്ത് ഒരാള്‍ മരിച്ചു. കണ്ണൂര്‍ പള്ളിപ്പൊയില്‍ സ്വദേശി സനല്‍ കുമാര്‍ ആണ് മരിച്ചത്. കോഴിക്കോട് അങ്കണവാടി ടീച്ചര്‍ക്കും മലപ്പുറം വണ്ടൂരില്‍ നാലു വയസുകാരിക്കും സൂര്യാതപമേറ്റിട്ടുണ്ട്. സംസ്ഥാനത്ത് ദിനംപ്രതി ചൂട് കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പാലക്കാട്, കൊല്ലം, തൃശൂര്‍ ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പുണ്ട്.