ബിഹാറിലെ വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണത്തെ (എസ്.ഐ.ആർ) എതിർക്കുന്ന ഇൻഡ്യ സഖ്യത്തെ വിമർശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എല്ലാ നുഴഞ്ഞുകയറ്റക്കാരെയും കണ്ടെത്തി നാടുകടത്തുമെന്ന് ഖഗാരിയ ജില്ലയിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞു.

‘ജംഗിൾ രാജ്’ ബിഹാറിലേക്ക് തിരികെ വരുമോ അതോ സംസ്ഥാനം വികസനത്തിന്റെ പാതയിൽ തന്നെ തുടരുമോ എന്ന് ഈ നിയമസഭാ തെരഞ്ഞെടുപ്പ് തീരുമാനിക്കുമെന്ന് അമിത് ഷാ പറഞ്ഞു. നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കാൻ രാഹുൽ ഗാന്ധി യാത്രകൾ ആരംഭിക്കട്ടെ. അത് പ്രശ്നമല്ല. ‘ഘുസ്​പെതിയ ബച്ചാവോ യാത്ര’ നടത്തി അദ്ദേഹത്തിന് നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കാൻ കഴിയില്ല. ഓരോ നുഴഞ്ഞുകയറ്റക്കാരനെയും കണ്ടെത്തി ​വോട്ടർ പട്ടികയിൽനിന്ന് ഒഴിവാക്കി നാടുകടത്തും.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി നിതീഷ് കുമാറും ബിഹാറിന്റെ സമഗ്ര വികസനം ആഗ്രഹിക്കുന്നു, എന്നാൽ, ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ് തന്റെ കുടുംബത്തിന്റെ വികസനം മാത്രമേ ആഗ്രഹിക്കുന്നുള്ളൂ. സംസ്ഥാനത്ത് കാട്ടുനീതിയുടെ തിരിച്ചുവരവ് ജനങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എൻ.ഡി.എ ഭരണകാലത്ത് ബിഹാറിൽ നിഷ്ഠുരമായ കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായെന്നും അദ്ദേഹം അവകാശപ്പെട്ടു.