യുഎസിലെ അലാസ്‌കയില്‍ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്. സെക്കന്റുകള്‍ മാത്രം നീണ്ടുനിന്ന ഭൂകമ്പത്തില്‍ വീടൊന്നാകെ കുലുങ്ങുകയായിരുന്നു. വീടിന് പുറത്ത് നിര്‍ത്തിയിരുന്ന കാറുകളും വിറച്ചു. ആളുകള്‍ വീട്ടില്‍ നിന്നും ഇറങ്ങിയോടി.

ഭൂകമ്പത്തിനിടെ മക്കളെയും കൊണ്ട് വീട്ടില്‍ നിന്നും ഓടിരക്ഷപ്പെടുന്ന പിതാവിന്റെ വിഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. പ്രകമ്പനം ഉണ്ടായതോടെ വീട് കുലുങ്ങുകയും സാധനങ്ങള്‍ ഓരോന്നായി തറയില്‍ വീഴുകയും ചെയ്തു. ഇതിനിടെ ബേബി വാക്കറില്‍ ഇരിക്കുകയായിരുന്ന കുഞ്ഞും ആടിത്തുടങ്ങി. അപ്പോഴേക്കും പിതാവ് മൂത്തമകളെയും കൊണ്ട് കുഞ്ഞിന്റെ അടുത്തേക്ക് എത്തി. വെപ്രാളത്തില്‍ ഓടാനാകാതെ മൂത്തമകള്‍ തറയില്‍ വീഴുന്നതും ദൃശ്യങ്ങളില്‍ കാണാം. പിതാവ് കുഞ്ഞിനെ ചേര്‍ത്തുപിടിക്കുകയും വീണുകിടക്കുന്ന മൂത്തമകളെ പൊക്കിയെടുക്കുകയും ചെയ്തു. ഇതിനിടെ മാതാവും സ്ഥലത്ത് എത്തുന്നുണ്ട്. വൈകാതെ തന്നെ അവര്‍ അവിടെനിന്നും രക്ഷപ്പെടുകയായിരുന്നു.

അലാസ്‌കയിലെ സാന്‍ഡ് പോയിന്റ് നഗരത്തില്‍ നിന്നും 54 മൈല്‍ അകലെയായി 12 മൈല്‍ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഭൂകമ്പത്തിനു പിന്നാലെ അലാസ്‌കയുടെ വിവിധ ഭാഗങ്ങളില്‍ സൂനാമി മുന്നറിയിപ്പ് നല്‍കിയതായി യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. കോഡിയാക് ദ്വീപ്, ചിഗ്‌നിക്, കോള്‍ഡ് ബേ എന്നിവിടങ്ങളിലാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

യുഎസില്‍ ഏറ്റവും കൂടുതല്‍ ഭൂകമ്പം നടക്കുന്ന പ്രദേശമാണ് അലാസ്‌ക. 1964ല്‍ 9.2 തീവ്രതയില്‍ ഭൂകമ്പം രേഖപ്പെടുത്തിയിരുന്നു. ഇതാണ് വടക്കേ അമേരിക്കയുടെ മുണ്ടായി. അലാസ്‌ക ഉള്‍ക്കടല്‍, യുഎസ് പടിഞ്ഞാറന്‍ തീരം, ഹവായി എന്നിവിടങ്ങളില്‍ സൂനാമിയുണ്ടായി. 250ലധികം പേര്‍ക്ക് അന്ന് ജീവന് നഷ്ടമായിരുന്നു.