ആലപ്പുഴ: ആലപ്പുഴയിൽ വൈകല്യങ്ങളോടെ ജനിച്ച കുഞ്ഞ് അതീവ ഗുരുതരാവസ്ഥയിൽ. കുട്ടിയെ വെൻ്റിലേറ്ററിലേക്ക് മാറ്റിയതായി വണ്ടാനം മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു. 72 മണിക്കൂർ നിരീക്ഷണത്തിന് ശേഷം മാത്രമേ കുട്ടിയുടെ നില വ്യക്തമാകൂവെന്നും അധികൃതർ പറഞ്ഞു. ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് ബുധനാഴ്ച രാവിലെയാണ് മാതാപിതാക്കൾ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചത്. കുഞ്ഞ് ഇന്നലെ പകൽ മുഴുവനും ഉറക്കമായിരുന്നുവെന്നും രാത്രി തളർന്നുകിടക്കുകയായിരുന്നുവെന്നും അമ്മ ആശുപത്രി അധികൃതരെ അറിയിച്ചു.

കുഞ്ഞിനെ കാണുമ്പോൾ ഗുരുതര നിലയിലായിരുന്നുവെന്ന് മെഡിക്കൽ കോളേജ് അധികൃതർ മാധ്യമങ്ങളോട് പറഞ്ഞു. കുഞ്ഞിന് ശ്വാസംമുട്ടൽ ഉണ്ടായിരുന്നു. വളരെയധികം തളർന്ന നിലയിലായിരുന്ന കുട്ടി, തൊട്ടിട്ടും അനങ്ങുന്നില്ലായിരുന്നു. ഉടൻതന്നെ ഐസിയുവിൽ പ്രവേശിപ്പിച്ചു. ഓക്സിജൻ്റെ അളവ് ക്രമീകരിക്കാൻ സാധിക്കാത്ത സാഹചര്യം വന്നതോടെ പ്രാഥമിക ചികിത്സ നൽകിയെന്നും അധികൃതർ വ്യക്തമാക്കി.

പരിശോധയിൽ ശരീരത്തിൽ അണുബാധയേറ്റതായി കണ്ടെത്തി. ഇതേ തുടർന്നാണ് ശ്വാസംമുട്ടലും തളർച്ചയും അനുഭവപ്പെട്ടത്. കുട്ടി നിലവിൽ വെൻ്റിലേറ്ററിലാണ്. ആവശ്യമായ എല്ലാ ചികിത്സകളും നൽകിവരികയാണ്. പരിശോധനാ ഫലങ്ങൾ അടിസ്ഥാനമാക്കിയാണ് തുടർചികിത്സ തീരുമാനിക്കുന്നത്. 72 മണിക്കൂർ കഴിഞ്ഞാൽ മാത്രമേ കുട്ടിയുടെ നില വ്യക്തമാകൂ. ഇതിന് ശേഷം തുടർചികിത്സ തീരുമാനിക്കും. കുട്ടിയുടെ ആരോഗ്യനില വിവിധ ഡിപ്പാർട്ട്മെൻ്റുകളുടെ യോഗം ചേർന്നു വിലയിരുത്തിയെന്നും അധികൃതർ അറിയിച്ചു.

ആലപ്പുഴ കടപ്പുറം സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ നവംബർ എട്ടിനാണ് ആലപ്പുഴ സ്വദേശികളായ ദമ്പതികൾക്ക് വൈകല്യങ്ങളോടെ കുഞ്ഞ് പിറന്നത്. കുഞ്ഞിൻ്റെ ചെവിയും കണ്ണും സ്ഥാനം മാറിയും വായ തുറക്കാൻ കഴിയാത്ത നിലയിലും മലർത്തികിടത്തിയാൽ നാവ് ഉള്ളിലേക്ക് പോകുന്ന നിലയിലും ആയിരുന്നു. കുട്ടിയുടെ കൈകാലുകൾക്ക് വളവും ഉണ്ടായിരിന്നു.

സ്കാനിങ് ഉൾപ്പെടെയുള്ള പരിശോധനയിൽ കുട്ടിയുടെ വൈകല്യങ്ങൾ കണ്ടെത്താൻ ഡോക്ടർമാർക്ക് കഴിയാതെ പോയത് പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു. സംഭവത്തിൽ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റുമാരായ രണ്ടുപേർക്കെതിരെയും സ്വകാര്യ ലാബിലെ രണ്ട് ഡോക്ടർമാർക്കെതിരെയും ആലപ്പുഴ സൗത്ത് പോലീസ് കേസെടുത്തിരുന്നു. കൂടാതെ, ആരോഗ്യവകുപ്പും അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. സംഭവത്തിൽ കുട്ടിയുടെ കുടുംബം പരാതിയുമായി മുഖ്യമന്ത്രിയെ സമീപിച്ചിരുന്നു.