യാത്രക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന വിധത്തിൽ യോഗ്യതാ സർട്ടിഫിക്കറ്റില്ലാതെ വിമാനം പറത്തിയ സംഭവത്തിൽ എയർ ഇന്ത്യയ്ക്ക് വൻ തുക പിഴ ചുമത്തി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). ഒരു കോടി രൂപയാണ് എയർ ഇന്ത്യ പിഴയായി നൽകേണ്ടത്. എയർവർത്തിനസ് റിവ്യു സർട്ടിഫിക്കറ്റ് (ARC) ഇല്ലാതെ എയർബസ് എ320 നിയോ വിമാനം സർവീസ് നടത്തിയതിനാണ് നടപടി.
കഴിഞ്ഞ വർഷം നവംബർ 24, 25 തീയതികളിലായി എട്ട് തവണയാണ് ഈ വിമാനം സർവീസ് നടത്തിയത്. ഏറെക്കാലമായി സർവീസ് നിർത്തിവച്ചിരുന്ന വിമാനമാണിത്. ഡൽഹി, ബംഗളൂരു, മുംബൈ, ഹൈദരാബാദ് എന്നീ നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ടായിരുന്നു സർവീസുകൾ. സർട്ടിഫിക്കറ്റ് കാലാവധി കഴിഞ്ഞിട്ടും വിമാനം പറത്തിയത് ഗുരുതരമായ ലംഘനമാണെന്ന് ഡിജിസിഎ വ്യക്തമാക്കി.
ഒരു വിമാനം നിശ്ചിത സുരക്ഷാ പരിശോധനകളും അനുസരണ പരിശോധനകളും പൂർത്തിയാക്കിയതിന് ശേഷം റെഗുലേറ്റർ നൽകുന്ന വാർഷിക സർട്ടിഫിക്കേഷനാണ് എയർവർത്തിനസ് റിവ്യു സർട്ടിഫിക്കറ്റ് (ARC). ഇതില്ലാതെ വിമാനം പറക്കുന്നത് വ്യോമയാന സുരക്ഷാ മാനദണ്ഡങ്ങളുടെ ഗുരുതരമായ ലംഘനമായാണ് കണക്കാക്കുന്നത്.
എയർലൈനിന്റെ ഭാഗത്തുനിന്ന് നിസ്സാരമായ സമീപനമാണ് ഉണ്ടായതെന്നും അതിനാലാണ് ഉയർന്ന പിഴ ചുമത്തിയതെന്നും ഡിജിസിഎ അറിയിച്ചു. എയർ ഇന്ത്യ സിഇഒ കാംബെൽ വിൽസണാണ് ഈ വീഴ്ചയ്ക്ക് ഉത്തരവാദിയെന്നും അദ്ദേഹം ഇതിന് മറുപടി നൽകണമെന്നും ഡിജിസിഎ ആവശ്യപ്പെട്ടിട്ടുണ്ട്. ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യയിൽ മുൻപും സമാനമായ സുരക്ഷാ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നിയമലംഘനങ്ങൾക്കെതിരെ കർശന നടപടി തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.



