ഇന്നത്തെ കാലത്ത് ഒരു ഉപന്യാസം തയ്യാറാക്കാനോ, സങ്കീർണമായ ഡാറ്റ വിശകലനം ചെയ്യാനോ, എന്തിന് ഒരു ഔദ്യോഗിക കത്ത് എഴുതാൻ പോലും നമ്മൾ ആദ്യം ആശ്രയിക്കുന്നത് എഐ ചാറ്റ്ബോട്ടുകളെയാണ്. വിരൽത്തുമ്പിൽ അറിവ് ലഭ്യമാകുന്ന ഈ കാലഘട്ടത്തിൽ, നമ്മുടെ മസ്തിഷ്കം ചെയ്യേണ്ട ജോലികൾ ഇത്തരം യന്ത്രങ്ങൾക്ക് ഔട്ട്‌സോഴ്‌സ് ചെയ്യുന്നത് അറിവിനേക്കാൾ വലിയൊരു അപകടം വരുത്തിവെക്കുന്നുണ്ടോ എന്ന ആശങ്കയിലാണ് ശാസ്ത്രലോകം. ചിന്താശേഷിയെയും പ്രശ്നപരിഹാര ശേഷിയെയും എഐയുടെ അമിത ഉപയോഗം ദോഷകരമായി ബാധിക്കുമെന്ന മുന്നറിയിപ്പുകൾ ലോകമെമ്പാടുമുള്ള പ്രമുഖ സർവകലാശാലകളിൽ നിന്ന് ഉയർന്നു വരുന്നുണ്ട്.

മസ്തിഷ്ക പ്രവർത്തനങ്ങളെക്കുറിച്ച് മാസച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (MIT) നടത്തിയ പഠനം ഈ വിഷയത്തിൽ ഗൗരവകരമായ സൂചനകളാണ് നൽകുന്നത്. ചാറ്റ് ജിപിടി പോലുള്ള ടൂളുകൾ ഉപയോഗിച്ച് ഉപന്യാസങ്ങളും മറ്റ് ക്രിയേറ്റീവ് ജോലികളും ചെയ്ത വിദ്യാർത്ഥികളിൽ നടത്തിയ ഇലക്ട്രോ എൻസെഫലോഗ്രാഫി (EEG) പരിശോധനയിൽ, അവരുടെ മസ്തിഷ്കത്തിലെ നെറ്റ്‌വർക്ക് പ്രവർത്തനങ്ങൾ ഗണ്യമായി കുറഞ്ഞതായി കണ്ടെത്തി. 

ചിന്തിച്ച് പ്രവർത്തിക്കുന്നതിന് പകരം എഐ നൽകുന്ന ഉത്തരങ്ങൾ നേരിട്ട് സ്വീകരിക്കുമ്പോൾ മസ്തിഷ്കം വിശ്രമാവസ്ഥയിലേക്ക് മാറുന്നുവെന്നും, ഇത് ഭാവിയിൽ പഠനശേഷിയെ ദോഷകരമായി ബാധിക്കുമെന്നും ഗവേഷകർ നിരീക്ഷിക്കുന്നു.

കാർണഗീ മെലോൺ യൂണിവേഴ്സിറ്റിയും മൈക്രോസോഫ്റ്റും സംയുക്തമായി വൈറ്റ് കോളർ ജീവനക്കാരിൽ നടത്തിയ സർവ്വേയിൽ എഐയുടെ അമിത സ്വാധീനം വ്യക്തമാണ്. എഐ ടൂളുകൾ നൽകുന്ന വിവരങ്ങളിൽ പൂർണമായി വിശ്വസിക്കുന്നവർ തങ്ങളുടെ ക്രിട്ടിക്കൽ തിങ്കിംഗ് അഥവാ വിമർശനാത്മക ചിന്താശേഷി ഉപയോഗിക്കുന്നത് കുറയ്ക്കുന്നതായി പഠനം പറയുന്നു. ജോലി എളുപ്പമാക്കാൻ എഐ സഹായിക്കുമെങ്കിലും, സങ്കീർണമായ സാഹചര്യങ്ങളിൽ ബുദ്ധിപരമായ തീരുമാനങ്ങൾ എടുക്കാനുള്ള മനുഷ്യന്റെ നൈസർഗ്ഗികമായ കഴിവ് ഈ അമിത ആശ്രിതത്വം വഴി ഇല്ലാതായേക്കാം. ഇത് ദീർഘകാലാടിസ്ഥാനത്തിൽ തൊഴിൽ മേഖലയിൽ മനുഷ്യന്റെ പ്രസക്തി തന്നെ ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയിലേക്ക് നയിച്ചേക്കാം.

വിദ്യാഭ്യാസ രംഗത്ത് എഐയുടെ സ്വാധീനം വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രസ് നടത്തിയ പഠനത്തിൽ പത്തിൽ ആറ് വിദ്യാർത്ഥികളും എഐ തങ്ങളുടെ കഴിവിനെ പിന്നോട്ടടിക്കുന്നു എന്ന് വിശ്വസിക്കുന്നു. എന്നാൽ അതേസമയം തന്നെ ക്രിയേറ്റിവിറ്റിയും റിവിഷനും മെച്ചപ്പെടുത്താൻ ഇത് സഹായിക്കുന്നു എന്ന് കരുതുന്നവരും കുറവല്ല. 

സാങ്കേതികവിദ്യയുടെ സഹായത്തോടെ ഒരു വിദ്യാർത്ഥി മികച്ച മാർക്ക് നേടിയേക്കാം, എന്നാൽ ആ വിഷയത്തിലുള്ള ആഴത്തിലുള്ള അറിവ് അവർക്ക് ലഭിക്കുന്നുണ്ടോ എന്നത് വലിയ ചോദ്യചിഹ്നമായി അവശേഷിക്കുന്നു. വെറും ഒരു ‘കാൽക്കുലേറ്റർ’ എന്നതിലുപരി എഐ ഒരു വ്യക്തിയുടെ ചിന്താഗതിയെ തന്നെ സ്വാധീനിക്കുന്ന ഒന്നായി മാറിയിരിക്കുന്നു.

എഐ കമ്പനികൾ തന്നെ ഈ വിഷയത്തിൽ ജാഗ്രത പുലർത്തുന്നുണ്ട് എന്നതാണ് ശ്രദ്ധേയം. എഐ എന്നത് പഠനത്തിന് പകരമാകേണ്ട ഒന്നല്ല, മറിച്ച് പഠനത്തെ സഹായിക്കുന്ന ഒരു അധ്യാപകനെപ്പോലെ  ഉപയോഗിക്കപ്പെടേണ്ട ഒന്നാണെന്ന് ഓപ്പൺ എഐ പ്രതിനിധികൾ വ്യക്തമാക്കുന്നു. സങ്കീർണമായ വിഷയങ്ങളെ ലളിതമാക്കി നൽകാനും ആശയങ്ങൾ ചിട്ടപ്പെടുത്താനും എഐ ഉപയോഗിക്കുന്നത് ഗുണകരമാണ്.  എന്നാൽ സ്വന്തം അധ്വാനം പൂർണമായും യന്ത്രങ്ങൾക്ക് നൽകുന്നത് അപകടകരമാണ്. സാങ്കേതികവിദ്യയെ വിവേകപൂർവ്വം ഉപയോഗിക്കാൻ കുട്ടികളെയും ജീവനക്കാരെയും പരിശീലിപ്പിക്കുക എന്നതാണ് ഇതിനുള്ള ഏക പരിഹാരം.