ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ നിർമിത ബുദ്ധി നമ്മുടെ ദൈനംദിന ജീവിതത്തിലെ പല കാര്യങ്ങളും എളുപ്പമാക്കുകയാണ്. വോയിസ് റെക്കോർഡിംഗുകൾ കേട്ടെഴുതുന്നതുൾപ്പെടെയുള്ള ജോലിഭാരങ്ങൾ കുറയ്ക്കാൻ ഇന്ന് ഈ സംവിധാനങ്ങൾ സഹായിക്കുന്നു. ആശയങ്ങൾ കണ്ടെത്താനും വിവരങ്ങൾ ക്രോഡീകരിക്കാനും എഐ ചാറ്റ്ബോട്ടുകൾ നൽകുന്ന സഹായം വളരെ വലുതാണ്. ചാറ്റ്ജിപിടി, ക്ലോഡ്, ജെമിനി തുടങ്ങിയ എഐ ടൂളുകളുടെ ഉപയോക്താക്കളുടെ എണ്ണം അതിവേഗം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. എങ്കിലും ഈ സംവിധാനങ്ങളെ അമിതമായി ആശ്രയിക്കുന്നത് മനുഷ്യന്റെ ചിന്താശേഷിയിൽ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നാണ് പുതിയ പഠനങ്ങൾ മുന്നറിയിപ്പ് നൽകുന്നത്.

വെറും 10 മിനിറ്റ് എഐ ഉപയോഗിക്കുന്നത് പോലും മനുഷ്യന്റെ ചിന്താശേഷിയെയും പ്രശ്നപരിഹാര ശേഷിയെയും മോശമായി ബാധിക്കുമെന്നാണ് പുതിയ കണ്ടെത്തൽ. കാർണഗീ മെലൻ യൂണിവേഴ്സിറ്റി, മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി, ലോസ് ഏഞ്ചൽസിലെ കാലിഫോർണിയ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലെ ഗവേഷകരാണ് ഈ പഠനത്തിന് പിന്നിൽ പ്രവർത്തിച്ചത്. എഐ ടൂളുകളുടെ ചെറിയ തോതിലുള്ള ഉപയോഗം പോലും ഉപയോക്താവിന്റെ പ്രശ്നപരിഹാര നൈപുണ്യത്തിൽ ആശങ്കാജനകമായ മാറ്റങ്ങൾ ഉണ്ടാക്കുമെന്ന് അവർ കണ്ടെത്തി.

‘വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ തൊഴിലിടങ്ങളിലോ എഐ നിരോധിക്കണം എന്നല്ല ഈ പഠനം അർത്ഥമാക്കുന്നത്’, എംഐടിയിലെ അസിസ്റ്റന്റ് പ്രൊഫസറും ഗവേഷകനുമായ മിഖീൽ ബക്കർ പറഞ്ഞതായി ‘വയേർഡ്’ റിപ്പോർട് ചെയ്തു. പെട്ടെന്നുള്ള ആവശ്യങ്ങൾക്ക് ആളുകളെ മികച്ച പ്രകടനം നടത്താൻ എഐ സഹായിക്കുന്നുണ്ടെങ്കിലും, എന്ത് തരത്തിലുള്ള സഹായമാണ് ഇവ നൽകുന്നതെന്നും എപ്പോഴൊക്കെയാണ് ഇവ ഉപയോഗിക്കേണ്ടതെന്നും കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഉടനടിയുള്ള ഉത്തരങ്ങൾ നൽകുന്ന സംവിധാനങ്ങളെയാണ് കൂടുതൽ നിയന്ത്രിക്കേണ്ടത്.

ഓൺലൈൻ പോർട്ടൽ വഴി പ്രതിഫലം നൽകി നൂറുകണക്കിന് ആളുകളെ പങ്കെടുപ്പിച്ചുകൊണ്ടാണ് ഗവേഷകർ ഈ പഠനം നടത്തിയത്. ലളിതമായ കണക്കുകൾ ചെയ്യുന്നതും വായനാശേഷി പരിശോധിക്കുന്നതുമായ മൂന്ന് പരിശോധനകളാണ് ഇതിനായി സംഘടിപ്പിച്ചത്. ചിലർക്ക് പ്രശ്നങ്ങൾ സ്വയം പരിഹരിക്കാൻ എഐ അസിസ്റ്റന്റുകളെ നൽകുകയും പിന്നീട് അവ പെട്ടെന്ന് പിൻവലിക്കുകയും ചെയ്തു. എഐ സംവിധാനങ്ങൾ ഒഴിവാക്കിയപ്പോൾ, അവയെ ആശ്രയിച്ചിരുന്ന ആളുകൾ വളരെ വേഗത്തിൽ പ്രശ്നങ്ങളിൽ നിന്ന് പിന്മാറുന്നതായും ഉത്തരങ്ങളിൽ വലിയ തെറ്റുകൾ വരുത്തുന്നതായും ഗവേഷകർ കണ്ടെത്തി.

എഐ സംവിധാനങ്ങളുടെ അമിതമായ ഉപയോഗം ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുമെങ്കിലും, അടിസ്ഥാന പ്രശ്നപരിഹാര നൈപുണ്യത്തെ അത് ഇല്ലാതാക്കുന്നു. ‘എഐ അസിസ്റ്റൻസ് റെഡ്യൂസസ് പെർസിസ്റ്റൻസ് ആൻഡ് ഹർട്സ് ഇൻഡിപെൻഡന്റ് പെർഫോമൻസ്’ എന്ന തലക്കെട്ടിലാണ് ഈ പഠന റിപ്പോർട്ട് ‘ആർക്കൈവ്’ പ്രസിദ്ധീകരിച്ചത്. ഗ്രേസ് ലിയു, ബ്രയാൻ ക്രിസ്റ്റ്യൻ, സ്വെറ്റോമിറ ഡുംബൽസ്ക, രചിത് ദുബെ എന്നിവരാണ് പഠനത്തിന്റെ മറ്റ് സഹ രചയിതാക്കൾ.

ഏകദേശം 10 മിനിറ്റ് നേരത്തെ എഐ സഹായത്തിന് ശേഷം, അത് ഒഴിവാക്കിയപ്പോൾ ആളുകളുടെ പ്രകടനം വളരെ മോശമായതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. നേരിട്ട് ഉത്തരങ്ങൾ കണ്ടെത്തുന്നതിനായി എഐ പ്രോംപ്റ്റുകൾ നൽകിയവരിലാണ് ഈ പ്രശ്നം കൂടുതലായി കാണപ്പെട്ടത്. എന്നാൽ, സൂചനകളോ വിശദീകരണങ്ങളോ ലഭിക്കുന്നതിനായി എഐ ഉപയോഗിച്ചവരിൽ കാര്യമായ പ്രശ്നങ്ങൾ ഉണ്ടായില്ല എന്നത് ശ്രദ്ധേയമാണ്. ഇത് ഏതെങ്കിലും പ്രത്യേക ജോലികളിൽ മാത്രം ഒതുങ്ങുന്നില്ലെന്നും, എഐ ഉപയോഗിച്ചുള്ള പ്രശ്നപരിഹാരത്തിന്റെ പൊതുവായ ഒരു അനന്തരഫലമാണെന്നും ഗവേഷകർ വിലയിരുത്തുന്നു.

കാലക്രമേണ എഐ മനുഷ്യനെ എങ്ങനെ ദുർബലനാക്കുമെന്നതിനെക്കുറിച്ചുള്ള ഒരു പ്രബന്ധമാണ് ഈ പഠനത്തിലേക്ക് മിഖീൽ ബക്കറിനെ നയിച്ചത്. മനുഷ്യന്റെ നിയന്ത്രണം പെട്ടെന്ന് നഷ്ടപ്പെടുന്നതിന് പകരം, എഐയുടെ കഴിവുകൾ പടിപടിയായി വർദ്ധിക്കുന്നത് മനുഷ്യനെ ഭാവിയിൽ പൂർണ്ണമായും എഐയെ ആശ്രയിക്കുന്ന അവസ്ഥയിലേക്ക് എത്തിക്കുമെന്ന് ഈ പ്രബന്ധം വാദിക്കുന്നു. പുതിയ കാര്യങ്ങൾ പഠിക്കുന്നതിനും പ്രശ്നപരിഹാരത്തിനും ഇത്തരം സംവിധാനങ്ങൾ ഒരു പരിധി വരെ തടസ്സമാകുമെന്നാണ് പഠനങ്ങളിലൂടെ ഇപ്പോൾ വ്യക്തമാകുന്നത്.

മനുഷ്യന്റെ മാനസിക വളർച്ചയെ സഹായിക്കുന്ന രീതിയിലാകണം എഐയുടെ ഇടപെടൽ എന്ന് ഗവേഷകർ ഓർമ്മിപ്പിക്കുന്നു. ‘മനുഷ്യരും എഐയും തമ്മിലുള്ള ദീർഘകാല ഇടപെടലുകളെക്കുറിച്ചുള്ള ആശങ്കകൾ ഒരു നിയന്ത്രിത പരീക്ഷണ സാഹചര്യത്തിൽ പഠിക്കാനാണ് ഞങ്ങൾ ആഗ്രഹിച്ചത്’, ബക്കർ മാധ്യമങ്ങളോട് പ്രതികരിച്ചു. പ്രശ്നങ്ങൾ പരിഹരിക്കാനുള്ള വ്യക്തിയുടെ താല്പര്യമാണ് പുതിയ കഴിവുകൾ നേടുന്നതിനുള്ള പ്രധാന ഘടകമെന്നും, എഐ പിൻവലിച്ചപ്പോൾ ആളുകൾ ശ്രമം ഉപേക്ഷിച്ചത് വലിയ ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എഐ സംവിധാനങ്ങൾ ഉപയോക്താക്കൾക്ക് തൽക്ഷണ പരിഹാരങ്ങൾ നൽകുന്നതിന് പകരം അവരുടെ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു പുതിയ സമീപനമാണ് ബക്കർ വാദിക്കുന്നത്. നേരിട്ടുള്ള ഉത്തരങ്ങൾ നൽകുന്ന എഐ സംവിധാനങ്ങൾ കാലക്രമേണ വ്യത്യസ്ത പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് അദ്ദേഹം പറയുന്നു. ഉപയോക്താക്കളെ പരിശീലിപ്പിക്കുകയോ അല്ലെങ്കിൽ അവരെ വെല്ലുവിളിക്കുകയോ ചെയ്യുന്ന സംവിധാനങ്ങളാണ് ഭാവിയിൽ കൂടുതൽ ഗുണകരമാകുകയെന്നും ഈ പഠന റിപ്പോർട്ട് അടിവരയിടുന്നു.