ആർട്ടിഫിഷ്യൽ ജനറൽ ഇന്റലിജൻസ് (എജിഐ) എന്നറിയപ്പെടുന്ന നിർമിതബുദ്ധി 2030-ഓടെ മനുഷ്യരാശിയെ പൂർണമായും നശിപ്പിക്കുമെന്ന് പഠനം. ഗൂഗിൾ ഡീപ് മൈൻഡിന്റെ പുതിയ ഗവേഷണ പ്രബന്ധത്തിലാണ് ഈ കണ്ടെത്തൽ. എജിഐ ഗുരുതരമായ ദോഷത്തിന് വഴിവെച്ചേക്കാമെന്നും പഠനത്തിൽ പറയുന്നു.
ഡീപ് മൈൻഡ് സഹസ്ഥാപകൻ കൂടിയായ ഷെയ്ൻ ലെഗ് സഹ രചയിതാവായ പ്രബന്ധത്തിൽ എജിഐ എങ്ങിനെ മനുഷ്യരാശിയുടെ വംശനാശത്തിന് കാരണമാകുമെന്ന് പറയുന്നില്ല. പകരം, എജിഐയുടെ ഭീഷണി കുറയ്ക്കുന്നതിന് ഗൂഗിളും മറ്റ് നിർമിതബുദ്ധിയുമായി ബന്ധപ്പെട്ട് നിൽക്കുന്ന കമ്പനികളും സ്വീകരിക്കേണ്ട പ്രതിരോധ നടപടികളിലേക്കാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ദുരുപയോഗം, ഘടനാപരമായ അപകടസാധ്യതകൾ, മറ്റ് തെറ്റുകൾ, ക്രമീകരണത്തിലുള്ള പിഴവ് എന്നിങ്ങനെ നാല് പ്രധാന വിഭാഗങ്ങളിലായാണ് നിർമിതബുദ്ധിയുടെ അപകടസാധ്യതയെ വേർതിരിച്ചിരിക്കുന്നത്. നിർമിതബുദ്ധി ഉപയോഗിച്ച് ആളുകൾക്ക് മറ്റുള്ളവരെ ദ്രോഹിക്കാൻ കഴിയുമെന്ന സാധ്യത കണക്കിലെടുത്ത് ഡീപ്പ് മൈൻഡിന്റെ അപകട സാധ്യത കുറയ്ക്കാനുള്ള സാങ്കേതികവിദ്യയേയും ഇവിടെ എടുത്തുകാണിക്കുന്നു.
നിർമിതബുദ്ധി സാങ്കേതിക വിദ്യയെ നിയന്ത്രിക്കണമെന്ന് ഡീപ്പ് മൈൻഡ് സിഇഒ ഡെമിസ് ഹസബിസ് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. അതിവേഗം വളരുന്ന സാങ്കേതികവിദ്യയാണ് എ.ഐ. ഈ പരിണാമവേഗം വലിയ വെല്ലുവിളി ഉയർത്തുന്നു. എ.ഐ. സംവിധാനങ്ങൾ എന്തിനുവേണ്ടി എങ്ങനെ ഉപയോഗിക്കുന്നു എന്നത് ഒരു അടിസ്ഥാന പ്രശ്നമാണ്. മനുഷ്യരാശിയുടെ നന്മയ്ക്കുവേണ്ടിയാകണം ഐ.ഐ. ഉപയോഗിക്കേണ്ടതെന്നും ഹസബിസ് വ്യക്തമാക്കിയിരുന്നു.