മാറുന്ന ലോകത്തിനനുസരിച്ച് രാജ്യത്തെ വിദ്യാർഥികളെ സാങ്കേതികമായി സജ്ജരാക്കുന്നതിനായി കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. ഇതിൻ്റെ ഭാഗമായി 2026-27 അധ്യയന വർഷം മുതൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സുപ്രധാനമായ തീരുമാനം കൈക്കൊണ്ടു.
മൂന്നാം ക്ലാസ് മുതലുള്ള വിദ്യാർഥികൾക്ക് എഐ പാഠ്യ വിഷയമാക്കാനാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ലക്ഷ്യമിടുന്നത്. സാങ്കേതിക വിദ്യയിൽ ഉണ്ടാകുന്ന അതിവേഗ മാറ്റങ്ങൾ കുട്ടികൾ ചെറുപ്പം മുതലേ പഠിച്ചു തുടങ്ങണം എന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു വിപ്ലവകരമായ നടപടിക്ക് തുടക്കമിടുന്നത്.
അടിസ്ഥാനപരമായ തലത്തിൽത്തന്നെ എഐ ഒരു പഠന വിഷയമാക്കുന്നതിലൂടെ നിർമ്മിത ബുദ്ധി ദൈനംദിന ജീവിതത്തിൽ എങ്ങനെ പ്രയോജനപ്പെടുന്നുവെന്ന് കുട്ടികളെ ബോധവാന്മാരാക്കുക എന്നതാണ് ഇതിലൂടെ വിദ്യാഭ്യാസ മന്ത്രാലയം ഉദ്ദേശിക്കുന്നതെന്ന് ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഈ പാഠ്യപദ്ധതി വികസിപ്പിക്കുന്നതിനായി വിപുലമായ കൂടിയാലോചനകളും ചർച്ചകളും നടത്തിവരികയാണ്. സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ), നാഷണൽ കൗൺസിൽ ഓഫ് എജ്യുക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗ് (എൻസിഇആർടി), കേന്ദ്രീയ വിദ്യാലയ സംഗതൻ (കെവിഎസ്), നവോദയ വിദ്യാലയ സമിതി (എൻവിഎസ്) തുടങ്ങിയ സ്ഥാപനങ്ങളുമായി മന്ത്രാലയം ഇതിനോടകം ചർച്ചകൾ പൂർത്തിയാക്കി.
എഐ, കമ്പ്യൂട്ടേഷണൽ തിങ്കിംഗ് (സിടി – ഗണിതപരമായ ചിന്താശേഷി) എന്നിവ പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്നതിനായി മദ്രാസ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ (ഐഐടി) പ്രൊഫസർ കാർത്തിക് രാമൻ അധ്യക്ഷനായ ഒരു വിദഗ്ധ സമിതിയെയും രൂപീകരിച്ചിട്ടുണ്ട്. ഈ സമിതിയുടെ മേൽനോട്ടത്തിലായിരിക്കും പുതിയ പാഠ്യപദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുക.
2020-ലെ ദേശീയ വിദ്യാഭ്യാസ നയത്തിനും, 2023-ലെ സ്കൂൾ വിദ്യാഭ്യാസത്തിനായുള്ള ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടിനും അനുസൃതമായിരിക്കും പുതിയ പാഠ്യപദ്ധതിയുടെ ഘടന.
2025 ഡിസംബറോടെ പുതിയ പാഠ്യപദ്ധതിക്ക് ആവശ്യമായ റിസോഴ്സ് മെറ്റീരിയലുകൾ, ഹാൻഡ്ബുക്കുകൾ, ഡിജിറ്റൽ ഉള്ളടക്കം എന്നിവയുടെ നിർമ്മാണം പൂർത്തിയാക്കാനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്. പാഠ്യപദ്ധതി നടപ്പാക്കുന്നതിൻ്റെ സുഗമമായ നടത്തിപ്പിനായി അധ്യാപകർക്ക് പ്രത്യേക പരിശീലനവും നൽകും.
രാജ്യത്തെ വിദ്യാർഥികളുടെ അറിവിൻ്റെ നിലവാരം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താനും സാങ്കേതിക വിദ്യയുടെ ലോകത്തേക്ക് അവരെ കൈപിടിച്ച് നടത്താനും ഈ പുതിയ തീരുമാനം സഹായകമാവുമെന്നാണ് കേന്ദ്ര സർക്കാർ കരുതുന്നത്.



