അഹമ്മദാബാദ് വിമാന അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 25 ലക്ഷം രൂപയുടെ ഇടക്കാല നഷ്ടപരിഹാരം എയര്‍ ഇന്ത്യ വിതരണം ചെയ്തു തുടങ്ങി. ഇതുവരെ മൂന്ന് കുടുംബങ്ങള്‍ക്ക് തുക നല്‍കിയെന്ന് വിമാനക്കമ്പനി അറിയിച്ചു. ടാറ്റ സണ്‍സ് ഗ്രൂപ്പ് പ്രഖ്യാപിച്ച 1 കോടി രൂപ നഷ്ടപരിഹാരത്തിന് പുറമെയാണ് 25 ലക്ഷം രൂപ നല്‍കുന്നത്.

ജൂണ്‍ 12 വ്യാഴാഴ്ച എയര്‍ ഇന്ത്യ വിമാനം അഹമ്മദാബാദിലെ ബിജെ മെഡിക്കല്‍ കോളേജ് ഹോസ്റ്റലില്‍ ഇടിച്ചുകയറിയതിനെത്തുടര്‍ന്ന് 270 പേരാണ് കൊല്ലപ്പെട്ടത്.   വിമാനത്തിലുണ്ടായിരുന്ന 241 പേരും ഹോസ്റ്റലിലും പരിസരത്തുമായി ഉണ്ടായിരുന്ന 29 പേരുമാണ് മരിച്ചത്. ആശുപത്രിയിലെ നടപടിക്രമങ്ങളില്‍ ബന്ധുക്കള്‍ക്ക് ആവശ്യമായ പിന്തുണ നല്‍കുന്നുണ്ടെന്ന് എയര്‍ ഇന്ത്യ കൂട്ടിച്ചേര്‍ത്തു. ശനിയാഴ്ച വരെ ഡിഎന്‍എ പരിശോധനയിലൂടെ ആകെ 247 ആളുകളെ തിരിച്ചറിഞ്ഞതായും 232 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറിയതായും ഉദ്യോഗസ്ഥര്‍  പറഞ്ഞു.