അഹമ്മദാബാദ്-ലണ്ടൻ എയർ ഇന്ത്യ വിമാനദുരന്തത്തിൽ മരിച്ച ബ്രിട്ടിഷ് പൗരന്മാരുടെ മൃതദേഹങ്ങൾ കൈകാര്യം ചെയ്ത ലണ്ടനിലെ മോർച്ചറി ജീവനക്കാർക്ക് അപകടകരമാം വിധം രാസവസ്തു വിഷബാധയേറ്റതായി റിപ്പോർട്ട്. വെസ്‌റ്റ്‌മിൻസ്‌റ്റർ പബ്ലിക് മോർച്ചറിയിലെ ജീവനക്കാർക്കാണ് രാസവസ്‌തു ബാധയേറ്റത്. ലണ്ടനിലേക്ക് അയച്ച മൃതദേഹങ്ങൾ കേടുവരാതിരിക്കാനായി ചേർത്ത ഫോർമലിൻ അടക്കമുള്ള രാസവസ്‌തുക്കളുടെ അളവ് അപകടകരമായ നിലയിൽ ഉയർന്നതായിരുന്നുവെന്ന് ഇൻക്വസ്‌റ്റിനു നേതൃത്വം നൽകിയ പ്രൊഫസർ ഫിയോന വിൽകോക്‌സ് നൽകിയ റിപ്പോർട്ടിൽ പറയുന്നു.

ഉയർന്ന അളവിലുള്ള ഫോർമലിൻ വിഷലിപ്‌തമാവുകയും ഗുരുതരമായ ശ്വാസകോശ സംബന്ധമായ അസ്വസ്ഥതകൾക്ക് കാരണമാവുകയും ചെയ്യും. ഇത് കൂടാതെ, മൃതദേഹങ്ങളിൽ കാർബൺ മോണോക്സൈഡിൻ്റെയും സയനൈഡിൻ്റെയും സാന്നിധ്യമുണ്ടായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

ഈ സാഹചര്യത്തിൽ അപകടസാധ്യത ലഘൂകരിക്കുന്നതിന് അധികൃതർ വിദഗ്ദ്ധാഭിപ്രായം തേടുകയും പ്രത്യേക സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു. പാരിസ്‌ഥിതിക നിരീക്ഷണം, ശ്വസനോപകരണങ്ങൾ, മറ്റ് അനുയോജ്യമായ ഉപകരണങ്ങൾ എന്നിവയുടെ ഉപയോഗം ഉൾപ്പെടെയുള്ള സംവിധാനങ്ങളാണ് ഏർപ്പെടുത്തിയത്.

മൃതദേഹം കേടുകൂടാതെ സൂക്ഷിക്കാൻ, പ്രത്യേകിച്ച് വിദേശത്തു നിന്ന് മൃതദേഹങ്ങൾ നാട്ടിലെത്തിക്കുമ്പോൾ, ഫോർമാലിൻ സാധാരണയായി ഉപയോഗിക്കാറുണ്ടെങ്കിലും, ഈ സംഭവത്തിൽ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാറില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 242 പേര്‍ക്ക് ജീവന്‍ നഷ്ടമായ ലണ്ടനിലേക്കുള്ള ബോയിങ് 787 എയർ ഇന്ത്യ വിമാനം തകർന്നുവീണത് 2025 ജൂൺ 12-ന് ആയിരുന്നു. മരിച്ചവരില്‍ 53 പേർ ബ്രിട്ടിഷ് പൗരന്മാരായിരുന്നു.