ഗുജറാത്തിലെ അഹമ്മദാബാദില്‍ വിമാന അപകടം നടന്ന മെഡിക്കല്‍ കോളേജ് ഹോസ്റ്റല്‍ പരിസരത്തുനിന്ന് കണ്ടെത്തിയത് 21 മൃതദേഹങ്ങള്‍. ഇതില്‍ ഒന്‍പത് പേര്‍ ഹോസ്റ്റലില്‍ ഉണ്ടായിരുന്നവരാണെന്നാണ് പുറത്തുവരുന്ന വിവരം. അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നത് 32 പേരാണ്.

ഇതില്‍ പതിനാറ് പേര്‍ വിദ്യാര്‍ത്ഥികളാണ്. പരിക്കേറ്റ് ചികിത്സയില്‍ ഉണ്ടായിരുന്ന പന്ത്രണ്ട് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജായി. ചികിത്സയില്‍ കഴിയുന്നവരില്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട രമേഷ് വിശ്വാസ് കുമാറുമുണ്ട്.

ചികിത്സയില്‍ കഴിയുന്നവരില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പുറമേ ബിജെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ജീവനക്കാരും സാധാരണക്കാരുമുണ്ട്. ആളുകളുടെ പേര് വിവരങ്ങളും അധികൃതര്‍ പുറത്തുവിട്ടിട്ടുണ്ട്.

ആശിഷ് ഹദാത് (22), ശിതാബെന്‍ പത്‌നി (32), ജിവിബെന്‍ പത്‌നി (60), രാജേഷ് പത്‌നി(47) (റിക്ഷാ െ്രെഡവര്‍) എന്നിവരാണ് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന സാധാരണക്കാര്‍.

പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരില്‍ ഒന്‍പത് പേര്‍ ആശുപത്രി ജീവനക്കാരാണ്. ഇവരില്‍ സെക്യൂരിറ്റി ജീവനക്കാരും ഹെല്‍പ്പര്‍മാരും ഫാര്‍മസിസ്റ്റും പാചക തൊഴിലാളിയുമുണ്ട്.

പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥികളുടെ പേരും പ്രായവും ഇങ്ങനെയാണ് ജയ്‌ദേവ് ഗോഹില്‍ (20), അക്‌സാദ് (19), ധ്രുവിന്‍ (19), കേശവ് (20), ശ്രാവണ്‍ (24), താരംഗ് (18), കന (19), സമര്‍ത്ഥ് (18), പൃത്ഥ് (18), ശിവ്ദീപ്ഷിണ്‍ (20), രോഹിത് ഓംപ്രകാശ് (21), കൃനാല്‍ (19), കന്ത്രാപ് (18), യാഷ് (19), ജിത്ത് (18), റിതേഷ് കുമാര്‍ (21). അതിനിടെ അപകടത്തില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്. എന്‍ഡിആര്‍എഫ് സംഘത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തിരച്ചില്‍ നടത്തുന്നത്.