കൊച്ചിയില്‍ ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച കേസില്‍ നടി ലക്ഷ്മി മേനോനെ കൂടി പ്രതി ചേര്‍ത്തു. കേസിലെ മൂന്നാം പ്രതിയാണ് ലക്ഷ്മി മേനോന്‍. നടിക്കൊപ്പമുണ്ടായിരുന്ന മൂന്ന് പേരെ അറസ്റ്റ് ചെയ്തു. നടി ഒളിവിലെന്നാണ് സൂചന. കഴിഞ്ഞ 25-ാം തിയതിയാണ് കേസിന് ആസ്പദമായ സംഭവം. ആലുവ സ്വദേശി അലിയാര്‍ ഷാ സലീമാണ് പരാതി നല്‍കിയിരിക്കുന്നത്.

കൊച്ചിയിലെ ബാനര്‍ജി റോഡിലെ ബാറില്‍ വച്ചുണ്ടായ തര്‍ക്കമാണ് മര്‍ദനത്തിലും തട്ടിക്കൊണ്ടു പോകലിലേക്കും കലാശിച്ചത്. നടി ലക്ഷ്മി മേനോനും സുഹൃത്തുക്കളുമടങ്ങിയ സംഘം മറ്റൊരു സംഘവുമായി വാക്കു തര്‍ക്കത്തിലേര്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് പരാതിക്കാരനും സുഹൃത്തുക്കളും കാറില്‍ ബാറില്‍ നിന്നും പുറത്തേക്ക് പോയി. 

ഈ കാറിനെ പിന്തുടര്‍ന്ന് നടിയടക്കമുള്ളവരുടെ സംഘം ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടു പോയി മര്‍ദിക്കുകയായിരുന്നു. തുടര്‍ന്ന് ഇയാളെ പറവൂര്‍ കവലയില്‍ ഇറക്കി വിട്ടുവെന്നാണ് പരാതി. സംഭവത്തിൽ നോര്‍ത്ത് പോലീസാണ് കേസെടുത്തിരിക്കുന്നത്. പരാതിയില്‍ നടിക്കൊപ്പം ഉണ്ടായിരുന്ന രഞ്ജിത്, അനീഷ്, സോന മോള്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.