ബലാത്സംഗക്കേസിൽ(Rape case) യുവ നടിയുടെ ആരോപണം തള്ളി നടൻ സിദ്ദിഖ്(Actor Siddique). അടിസ്ഥാനരഹിതമായ ആരോപണമാണ് നടി ഉന്നയിച്ചത്. അഞ്ച് വർഷം മുൻപ് സോഷ്യൽ മീഡിയയിൽ ഉന്നയിച്ച ആരോപണമാണ് ഇപ്പോൾ വീണ്ടും ഉന്നയിക്കുന്നത്. അന്ന് ബലാത്സംഗം ചെയ്തെന്ന് പറഞ്ഞിരുന്നില്ല. ബലാത്സംഗ പരാതി ഇപ്പോൾ മാത്രമാണ് ഉന്നയിക്കുന്നത്. ഈ പരാതി തന്നെ അപമാനിക്കാനാണെന്നും സിദ്ദിഖ് ഹൈക്കോടതിയിൽ നൽകുന്ന മുൻകൂർ ജാമ്യപേക്ഷയിൽ വാദിക്കുന്നു.

മുൻകൂർ ജാമ്യ ഹർജിയിൽ തീർപ്പാകും വരെ അറസ്റ്റ് തടയണമെന്നാണ് സിദ്ദിഖിന്‍റെ പ്രധാന ആവശ്യം. മുകേഷ് സ്വീകരിച്ച വഴികൾ തന്നെയാണ് സിദ്ദിഖും പരിഗണിക്കുന്നത്. ഇതിനിടെ മാസ്ക്കറ്റ് ഹോട്ടലിൽ തനിക്കൊപ്പമെത്തിയിരുന്നു എന്ന് പരാതിക്കാരി പറയുന്ന സുഹൃത്തിന്‍റെ മൊഴി ഇന്ന് അന്വേഷണ സംഘം രേഖപ്പെടുത്തും 

നേരത്തെ സിദ്ദിഖിനെതിരായ ബലാത്സംഗ കേസില്‍ പരാതിക്കാരിയുമായി പ്രത്യേക അന്വേഷണ സംഘം തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിലെത്തി തെളിവെടുപ്പ് നടത്തിയിരുന്നു. സിദ്ദിഖ് താമസിച്ച മുറി പരാതിക്കാരി അന്വേഷണ സംഘത്തിന് കാണിച്ചു കൊടുത്തു. സംഭവം നടന്ന 2016 ജനുവരി 28ന് 101 D മുറിയിലാണ് സിദ്ദിഖ് താമസിച്ചതെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടുണ്ട്. പരാതിക്കാരിയും ഇത് ശരിവെക്കുന്നു. പരാതിക്കാരിക്കൊപ്പം ഹോട്ടലിലെത്തിയ സുഹൃത്തിൻ്റെ മൊഴിയും രേഖപ്പെടുത്തി. തെളിവെടുപ്പ് പൂര്‍ണമായും വീഡിയോയിൽ ചിത്രീകരിച്ചിട്ടുണ്ട്.