ദുരഭിമാനക്കൊല അക്രമമല്ലെന്ന് പറഞ്ഞ നടൻ രഞ്ജിത്ത്, തന്റെ വാക്കുകൾ മാധ്യമങ്ങൾ ദുർവ്യാഖ്യാനം ചെയ്യുകയായിരുന്നുവെന്ന ന്യായീകരണവുമായി രംഗത്ത്‌. ദുരഭിമാനക്കൊലകളെ ന്യായീകരിച്ചിട്ടില്ലെന്ന് നടൻ പറഞ്ഞു. ദുരഭിമാനക്കൊലയെ ഒരാൾക്ക് എങ്ങനെ ന്യായീകരിക്കാൻ സാധിക്കുമെന്നും തന്റെ പേരിൽ അനാവശ്യ ആരോപണങ്ങൾ ഉന്നയിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

രാജമാണിക്യം, ചന്ദ്രോത്സവം, നാട്ടുരാജാവ് തുടങ്ങിയ സിനിമകളിലെ വില്ലൻ വേഷങ്ങളിലൂടെ മലയാളത്തിൽ ശ്രദ്ധേയനായ നടനാണ് രഞ്ജിത്ത്. തന്റെ ഏറ്റവും പുതിയ ചിത്രം കവുണ്ടംപാളയത്തിന്റെ റിലീസിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു നടന്‍റെ വിവാദ പ്രസ്താവന.

‘മക്കള്‍ പോകുന്നതിന്റെ വേദന മാതാപിതാക്കള്‍ക്ക് മാത്രമേ അറിയൂ. ഒരു ബൈക്ക് മോഷണം പോയാല്‍, എന്താണ് സംഭവിച്ചതെന്ന് നമ്മള്‍ അന്വേഷിക്കില്ലേ. കുട്ടികള്‍ക്ക് വേണ്ടി ജീവിതം ഉഴിഞ്ഞു വയ്ക്കുന്ന മാതാപിതാക്കള്‍ ദേഷ്യം പ്രകടിപ്പിക്കും. അത് അക്രമമല്ല. അവരോടുള്ള കരുതല്‍ മാത്രമാണ്’, എന്നായിരുന്നു രഞ്ജിത്ത് പറഞ്ഞത്. ഇതായിരുന്നു വിവാദമായത്.