ഗാസയിലേക്കുള്ള യാത്രക്കിടെ തടഞ്ഞ് കസ്റ്റഡിയിലെടുത്ത മെഡ്ലീൻ കപ്പലിലെ യാത്രക്കാരായ ആക്ടിവിസ്റ്റുകളെ സ്വന്തം രാജ്യങ്ങളിലേക്ക് തിരിച്ചയക്കുമെന്ന് ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ഏതാനും പേരെ ഉടൻ തന്നെ തിരിച്ചയക്കും. ഇവരെ ബെൻ ഗുരിയോൺ വിമാനത്താവളത്തിലെത്തിച്ചിരിക്കുകയാണ്. പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുംബർഗ് അടക്കമുള്ള 12 ആക്ടിവിസ്റ്റുകളെയാണ് ഇസ്രായേൽ സൈന്യം കപ്പൽ പിടിച്ചെടുത്ത് കസ്റ്റഡിയിലെടുത്തത്.
മാസങ്ങളായി ഉപരോധം നേരിടുന്ന ഗസ്സയിലേക്ക് സഹായവസ്തുക്കളുമായി പോയ കപ്പലിനെ ‘സെൽഫി യാനം’ എന്നാണ് ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം പരിഹസിച്ച് വിളിച്ചത്. കസ്റ്റഡിയിലെടുത്തവരുടെ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഇവരെ വിമാനത്താവളത്തിൽ സന്ദർശിച്ചെന്ന് ഇസ്രായേൽ അറിയിച്ചു. നാടുകടത്തൽ രേഖകളിൽ ഒപ്പിട്ട് രാജ്യംവിടാൻ തയാറാകാത്തവരെ കോടതിയിൽ ഹാജരാക്കി നാടുകടത്താനുള്ള നടപടി സ്വീകരിക്കുമെന്ന് ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം പറഞ്ഞു.