ഹൈദരാബാദ്: ബൈക്ക് ഓടിക്കുന്നതിനിടെ പിന്നിലിരുന്ന അമ്മായിയമ്മയെ ഹെൽമറ്റിന് അടിച്ച് കൊന്ന യുവാവ് പിടിയിൽ. സ്നേഹിത് (28) എന്ന യുവാവാണ് അമ്മയിയമ്മ കെ. അരുണയെ കൊലപ്പെടുത്തിയത്.
അരുണയുമായി ബൈക്കിൽ പോകുന്നതിനിടെ അപസ്മാരം ഇളകി വീണെന്ന് വിശദമാക്കിയാണ് സ്നേഹിത് ആശുപത്രിയിലെത്തിച്ചത്. എന്നാൽ പിന്നീട് നടത്തിയ അന്വേഷണത്തിൽ അരുണയെ സ്നേഹിത് ആക്രമിച്ചെന്ന് കണ്ടെത്തുകയായിരുന്നു.
ഒരു വർഷം മുന്പായിരുന്നു സ്നേഹിതും അരുണയുടെ മകൾ കാവ്യയും വിവാഹിതരായത്. വിവാഹ ശേഷം ഇരുവരും തമ്മിൽ തർക്കങ്ങൾ പതിവായിരുന്നു. കാവ്യയുടെ പെരുമാറ്റത്തെക്കുറിച്ച് സ്നേഹിത് അരുണയോട് പരാതി പറഞ്ഞിരുന്നു.
ഏപ്രിൽ 29 ന് അരുണയുടെ വീട്ടിൽ എത്തിയ സ്നേഹിത്, ഹോട്ടലിൽ നിന്ന് ഭക്ഷണം വാങ്ങി തരാമെന്ന് പറഞ്ഞ് നർബന്ധിച്ച് ബൈക്കിന് പിന്നിലിരുത്തി കൊണ്ടുപോയി. യാത്രക്കിടയിൽ ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയും പെട്രോൾ ടാങ്കിന് മുകളിൽ വച്ചിരുന്ന ഹെൽമെറ്റ് എടുത്ത് അരുണയെ ബൈക്കിലിരുന്ന് തന്നെ ആക്രമിക്കുകയുമായിരുന്നു. അടിയേറ്റ് നിലത്ത് വീണ അരുണയെ അപസ്മാര ബാധിതയായി വീണതെന്ന പേരിൽ സ്നേഹിത് ആശുപത്രിയിലെത്തിച്ചുവെങ്കിലും ചികിത്സക്കിടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
എന്നാൽ സ്നേഹിതിന്റെ വാക്കുകളിൽ സംശയം തോന്നിയ കാവ്യ സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. സ്നേഹിത് അരുണയെ അടിക്കുന്നതും ബൈക്കിൽ നിന്ന് വീഴുന്നതും ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്.
ഇതേ തുടർന്ന് കാവ്യ പോലീസിൽ പരാതി നൽകി. സംഭവത്തിൽ കേസെടുത്ത പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു.



